KOYILANDY DIARY

The Perfect News Portal

വിഴിഞ്ഞത്ത് ‘ഷെൻഹുവ 15’ ചരക്കുകപ്പലിനെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരിക്കും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഞായറാഴ്ച ഷെൻഹുവ 15 ചരക്കുകപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സ്വീകരിക്കുമ്പോൾ ചരിത്രമുഹൂർത്തത്തിന് എണ്ണായിരത്തോളം പേർ സാക്ഷികളാകും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങും മുഖ്യമന്ത്രി  ഉദ്ഘാടനംചെയ്യും. തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷനാകും. കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ, സംസ്ഥാന മന്ത്രിമാർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഡോ. സൂസപാക്യം, ആർച്ച് ബിഷപ് തോമസ് നെറ്റോ, പാളയം ഇമാം വി പി ഷുഹൈബ് മൗലവി,​ ഗുരുരത്നം ജ്ഞാനതപസ്വി തുടങ്ങിയവർ  പങ്കെടുക്കും.

വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ബർത്തിന് സമീപം ഒരുക്കിയിരിക്കുന്ന പന്തലിലെത്തും. തുറമുഖത്തിന്റെ ലോ​ഗോ പതിപ്പിച്ച ബലൂണുകൾ പറത്തി കപ്പലിനെ വരവേൽക്കും. ഈ സമയം ടഗ്ഗുകളിൽനിന്ന്‌ വാട്ടർ സല്യൂട്ട് നൽകും. അലങ്കാരദീപങ്ങൾ തെളിക്കും. വിഴിഞ്ഞത്തെ പോർട്ട് ഓഫീസ് മന്ദിരത്തിനു സമീപം യാർഡിൽ അയ്യായിരത്തോളം പേർക്ക് ഇരിക്കാവുന്ന കൂറ്റൻ പന്തലാണ് ഒരുക്കിയിരിക്കുന്നത്. ഇരുവശത്തും സ്ക്രീനുകൾ സജ്ജീകരിക്കും. പകൽ ഒന്നുമുതൽ പൊതുജനങ്ങൾക്ക് പ്രവേശിക്കാം. പകൽ രണ്ടുമുതൽ മൂന്നുവരെ തിരുവനന്തപുരത്തുനിന്ന് വിഴിഞ്ഞത്തേക്ക് കെഎസ്ആർടിസി ബസുകൾ സൗജന്യമായി സർവീസ് നടത്തും. കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്‌.

ഞായറാഴ്ച സംസ്ഥാനത്ത് സിപിഐഎം ആഹ്ളാദ പ്രകടനം നടത്തും
വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നതിലെ ആഹ്ലാദം പങ്കിട്ട്‌ സംസ്ഥാനത്ത്‌ ഞായറാഴ്‌ച പ്രാദേശികതലത്തിൽ സിപിഐ എം നേതൃത്വത്തിൽ പ്രകടനങ്ങൾ നടത്തുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

Advertisements

വിഴിഞ്ഞം തുറമുഖം കേരളവികസനത്തിന്‌ അനിവാര്യമാണെന്ന സമീപനമാണ്‌ എക്കാലത്തും ഇടതുപക്ഷം സ്വീകരിച്ചത്‌. ഇ കെ നായനാരുടെ കാലത്താണ്‌  പദ്ധതി ആരംഭിച്ചത്‌. യുഡിഎഫ്‌ കാലത്ത്‌ പദ്ധതിയുടെ മറവിൽ അഴിമതി നടത്താനുള്ള നീക്കത്തെയാണ്‌ ഇടതുപക്ഷം എതിർത്തത്‌. തുറമുഖത്തിന്റെ ക്രെഡിറ്റ്‌ ഏറ്റെടുക്കാൻ നോക്കുന്നവർ വിമോചനസമരംപോലെ വിഴിഞ്ഞത്ത്‌ സമരം നടത്തുമെന്ന്‌ പ്രഖ്യാപിച്ചവരാണ്‌. തുറമുഖം വേണമെന്ന ഉറച്ച നിലപാടാണ്‌ പാർടിയും സിപിഐ എമ്മും സ്വീകരിച്ചത്‌. അവിടെയുള്ള പ്രശ്‌നങ്ങൾ ജനങ്ങളുമായി സഹകരിച്ച്‌ പരിഹരിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.