കൊവിഡ് രണ്ടാം തരംഗത്തില്‍ നടുങ്ങി രാജ്യം
ഡൽഹി: 199620 പേര്‍ക്കാണ് രാജ്യത്ത് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 14070890 ആയി. 173152 മരണവും ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. 380 മരണമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ പ്രതിദിന കേസുകളുടെ എണ്ണത്തില്‍ ഇരട്ടിയിലേറെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് സ്ഥിരീകരിക്കുന്നു പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലാണ്.
ഇതുവരെ ഒരു ദിവസം 2 ലക്ഷത്തിലധികം കേസുകള്‍ രേഖപ്പെടുത്തിയ ഏക രാജ്യം അമേരിക്കയാണ്. അവിടെ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നതിന് ശേഷം രണ്ട് ലക്ഷത്തിലേക്ക് എത്താന്‍ എടുത്തത് 21 ദിവസമാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 30 നാണ് യുഎസിലെ പ്രതിദിന കേസുകള്‍ ഒരു ലക്ഷത്തിലെത്തിയത്, നവംബര്‍ 20 ന് 2 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വേള്‍ഡോ മീറ്റര്‍ റിപ്പോര്‍ട്ട് പ്രകാരം ജനുവരി എട്ടിന് ഒറ്റ ദിവസം കൊണ്ട് അമേരിക്കയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 3,09,035 കടന്നു.
കഴിഞ്ഞ 11 ദിവസങ്ങളിലെ ഒമ്ബത് ദിവസങ്ങളില്‍ ദിവസേനയുള്ള കേസുകളില്‍ ക്രമാതീതമായ വര്‍ധനവാണ് ഉണ്ടായത്. രണ്ട് ദിവസങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയാന്‍ കാരണം വാര്യാന്തത്തില്‍ പരിശോധനയിലെ കുറവാണെന്നും റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു. ഒക്ടോബര്‍ 2 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണനിരക്ക് ബുധനാഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്. 1,038 മരണമാണ് അന്ന് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച 1035 പേരും കൊവിഡ് ബാധിച്ച് മരിച്ചു.
കേരളം ഉള്‍പ്പടെ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാണ്. ഒന്‍പത് സംസ്ഥാനങ്ങളില്‍ ബുധനാഴ്ച പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം പുതിയ ഉയരത്തിലെത്തി. ഉത്തര്‍പ്രദേശില്‍ 20,510 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയ്ക്ക് ശേഷം ഒരു ദിവസം 20,000 ത്തിലധികം അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ സംസ്ഥാനമായി ഇതോടെ ഉത്തര്‍പ്രദേശ് മാറി. നാലുദിവസം മുമ്ബായിരുന്നു ഉത്തര്‍പ്രദേശില്‍ ആദ്യമായി സംസ്ഥാനത്ത് പതിനായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ദില്ലിയില്‍ ബുധനാഴ്ച 17282 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.