KOYILANDY DIARY.COM

The Perfect News Portal

ക്ഷേത്രത്തില്‍ പ്രവേശിച്ച എട്ടുവയസുള്ള ദളിത്‌ ബാലന്‌ ക്രൂരപീഡനം

മുംബൈ > മഹാരാഷ്‌ട്രയിലെ വാര്‍ദ്ധയില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച എട്ടുവയസുള്ള ദളിത്‌ ബാലന്‌ ക്രൂരപീഡനം. കുട്ടിയെ നഗ്നനാക്കിയ ശേഷം ഉച്ചവെയിലില്‍ ചുട്ടുപഴുത്ത ടൈലില്‍ ഇരുത്തി പൊള്ളിച്ചു. 45 ഡിഗ്രി സെല്‍ഷ്യസാണ്‌ വാര്‍ദ്ധയിലെ ചൂട്‌. കുട്ടിയുടെ പിന്‍ഭാഗത്ത്‌ സാരമായി പൊള്ളലേറ്റിട്ടുണ്ട്‌. ശനിയാഴ്‌ചയാണ്‌ സംഭവം. സവര്‍ണ വിഭാഗത്തില്‍ നിന്നുള്ള അമോല്‍ ധോറെ എന്നയാളാണ്‌ അക്രമത്തിനുപിന്നില്‍. ഇയാളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

അര്‍വി പട്ടണത്തിലെ ദളിത്‌ തെരുവിലാണ്‌ പീഡനത്തിനിരയായ കുട്ടി താമസിക്കുന്നത്‌. അടുത്തുള്ള ക്ഷേത്ര പരിസരത്ത്‌ കളിക്കാനെത്തിയപ്പോഴായിരുന്നു അതിക്രമം. ക്ഷേത്ര പരിസരത്ത്‌ പ്രവേശിച്ചപ്പോള്‍ തന്നെ അമോല്‍ ധോറെ കുട്ടിയെ തടഞ്ഞതായി സാക്ഷികള്‍ പറയുന്നു. തുടര്‍ന്നായിരുന്നു ക്രൂരമായ പീഡനം. നഗ്നനാക്കിയ ശേഷം ബലമായി ചുട്ടുപൊള്ളുന്ന ടൈലില്‍ ഇരുത്തുകയായിരുന്നു. ഉപദ്രവിക്കരുതെന്ന്‌ കുട്ടി കരഞ്ഞുപറഞ്ഞെങ്കിലും ഇയാള്‍ ചെവിക്കൊണ്ടില്ല. പൊള്ളലേറ്റ കുട്ടി വാര്‍ദ്ധ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്‌. സംഭവം നടന്നയുടന്‍ കുട്ടിയുടെ പിതാവ്‌ അര്‍വി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസിനെ സമീപിച്ചതിന്‌ മേല്‍ജാതി വിഭാഗങ്ങളില്‍ നിന്നും പ്രത്യാക്രമണമുണ്ടാകുമെന്ന ഭയത്തില്‍ കഴിയുന്ന കുടുംബം ഇനിയും സ്വന്തം വീട്ടിലേക്ക്‌ മടങ്ങിയിട്ടില്ല.

പട്ടിക ജാതി/പട്ടിക വര്‍ഗ പീഡന നിരോധന നിയമം, പോക്‌സോ വകുപ്പുകളടക്കം പ്രതി അമോല്‍ ധോറെയ്‌ക്കുമേല്‍ ചുമത്തിയിട്ടുണ്ട്‌. എന്നാല്‍, ക്ഷേത്രത്തില്‍ പ്രവേശിച്ചതിനല്ല, ക്ഷേത്രത്തില്‍ നിന്ന്‌ കുട്ടി പണവും പ്രസാദവും മോഷ്‌ടിക്കാന്‍ ശ്രമിച്ചതാണ്‌ അക്രമത്തിനിടയാക്കിയതെന്നാണ്‌ പൊലീസിന്റെ വാദം. എന്നാല്‍ കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചുകാട്ടാനായി പിന്നീട്‌ കെട്ടിച്ചമച്ച കഥയാണിതെന്ന്‌ കുട്ടിയുടെ കുടുംബത്തിന് നിയമസഹായം നല്‍കുന്ന അഭിഭാഷകനും ആക്‌ടിവിസ്റ്റുമായ ധന്‍രാജ്‌ വാന്‍ജാരി പറഞ്ഞു. പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന്‌ കുടുംബം പരാതിപ്പെട്ടതിനെ തുടര്‍ന്ന്‌ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക്‌ മാറ്റി.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *