KOYILANDY DIARY.COM

The Perfect News Portal

നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ കേന്ദ്ര പങ്കാളിത്തതോടെ ഗവേഷണം, ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിപ്പ വൈറസുകളുടെ വ്യാപനം പഠിക്കാന്‍ കേന്ദ്രപങ്കാളിത്തത്തോടെയുള്ള ഗവേഷണം ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം വന്നശേഷമുള്ള ചികില്‍സയും പ്രതിരോധവുമല്ല, രോഗം വരാതിരിക്കാനുള്ള ഗവേഷണത്തിനാണു സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് ആരോഗ്യ വകുപ്പിന്റെ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.

വവ്വാലുകളില്‍ നിന്നുള്ള വൈറസ് വ്യാപനം പഠിക്കാന്‍ കൂടുതല്‍ ഗവേഷണം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് ഘട്ടത്തിലാണ് നിപ വൈറസിന്റെ വാഹകരായി വവ്വാലുകള്‍ മാറുന്നതെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടെത്തേണ്ടതായുണ്ട്. ദേശീയ തലത്തിലും ഇതുസംബന്ധിച്ച്‌ പരിശോധന നടത്താന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

വൈറസിന്റെ രൂപാന്തരവും വ്യാപനവും പഠിക്കും. ഇതിനായി കൃഷി, വനം, ആരോഗ്യം, മ‍ൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ ഏകോപനത്തോടൊപ്പം കേന്ദ്രത്തിന്റെ പിന്തുണ തേടും. വൈറസ് രോഗ നിര്‍ണയത്തിന്റെ കാലതാമസം ഒഴിവാക്കാന്‍ പുണെ മാതൃകയിലൊരു വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനായി കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisements

രോഗബാധ എങ്ങനെയുണ്ടായെന്നു കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണു കേന്ദ്രസംഘം. ചികില്‍സയില്‍ കഴിയുന്ന യുവാവിന്റെ പറവൂരിലെ വീട്ടിലും തൊടുപുഴ പെരുമ്ബള്ളിച്ചിറയില്‍ വാടകയ്ക്കു താമസിച്ചിരുന്നിടത്തുമാണ് സംഘം പരിശോധന നടത്തിയത്. വൈറസ്ബാധ രോഗമായി പരിണമിക്കാനുള്ള സമയപരിധി അവസാനിച്ചതിനാല്‍ ചികില്‍സയില്‍ കഴിയുന്ന യുവാവു താമസിച്ചിരുന്ന വീടിന്റെ പരിസരത്തുള്ളവരെ നിരീക്ഷിക്കുന്നത് ആരോഗ്യ വകുപ്പ് അവസാനിപ്പിച്ചു.

അതേസമയം നിരീക്ഷണത്തിലുള്ള ഏഴാമത്തെ വ്യക്തിക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചു. നേരത്തെ നിരീക്ഷണത്തിലുള്ള ആറ് പേര്‍ക്കും രോഗമില്ലെന്ന് സ്ഥരീകരിച്ചിരുന്നു. ഇനി ഒരാളുടെ ഫലം കൂടിയാണ് വരാനുള്ളതെന്ന് ആരോഗ്യസെക്രട്ടറി പറഞ്ഞു. ഫലം നെഗറ്റീവ് ആണെന്ന് പറഞ്ഞാലും ഭേദപ്പെട്ടാല്‍ മാത്രമേ ഡിസ്ചാര്‍ജ് ചെയ്യുള്ളൂവെന്നും ഇന്‍ക്യൂബേഷന്‍ പിരീഡ് കഴിയുന്നതുവരെ ജാഗ്രതയോടെ തന്നെ കൈകാര്യം ചെയ്യുമെന്നും മന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *