നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി ബുധനാഴ്ച
.
പാലക്കാട്: പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമര കുറ്റക്കാരൻ. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ഒന്നരവർഷത്തിന് ശേഷമാണ് വിധി. ബിഎന്‍എസ് വകുപ്പ് 103 (1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. ശിക്ഷാവിധിയിൽ എന്തെങ്കിലും പറയാനുണ്ടോയെന്ന് ചെന്താമരയോട് ചോദിച്ചപ്പോള്‍ തന്നെ തൂക്കികൊന്നോളൂവെന്നായിരുന്നു മറുപടി. ശിക്ഷ പ്രഖ്യാപിച്ചിട്ടില്ല.

പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. ജൂലൈ 6ന് കേസിൽ വിധി പറയാനിരിക്കെ ജഡ്ജിയുടെ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം മാറ്റിവെക്കുകയായിരുന്നു. കേസിലെ അന്തിമവാദം പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നാലില്‍ ജൂണ്‍ 30 ന് പൂര്‍ത്തിയായിരുന്നു.

ചെന്താമരയെ തൂക്കിക്കൊല്ലാൻ വിധിക്കണമെന്ന് കേസിലെ സാക്ഷി പുഷ്പ പറഞ്ഞു. ‘കയ്യുംകാലും വയ്യാത്ത ഞാനും കുഞ്ഞും കോയമ്പത്തൂരിലാണ്. ചെന്താമര പുറത്തിറങ്ങില്ലെന്ന് ഉറപ്പുനൽകിയാലേ നാട്ടിലേക്ക് വരൂ. പുറത്തിറങ്ങിയാൽ എന്നെയും സജിതയുടെ മക്കളെയും കാെല്ലും. അയാൾ ഭീഷണിപ്പെടുത്തിയിരുന്നു. അയാൾ ജാമ്യത്തിൽ ഇറങ്ങിയാൽ ഞങ്ങളെ കൊല്ലും’, പുഷ്പ പ്രതികരിച്ചു.

2025 ജനുവരിയിലാണ് നെന്മാറ പോത്തുണ്ടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടക്കുന്നത്. അയൽവാസികളായ സുധാകരനെയും (56) അമ്മ ലക്ഷ്മി (75) യെയും ചെന്താമര വെട്ടിക്കൊല്ലുകയായിരുന്നു. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ചെന്താമര ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇരട്ടക്കൊലപാതകം നടത്തിയത്. സജിതയെ കൊലപ്പെടുത്തിയ കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇരട്ട ജീവപര്യന്തവും വിധിച്ചിരുന്നു.



