ഗുരു ചേമഞ്ചേരി പുരസ്കാരം വാദ്യകലാ രത്നം മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക് സമർപ്പിച്ചു

കൊയിലാണ്ടി: ഗുരു ചേമഞ്ചേരി പുരസ്കാരം ”വാദ്യകലാ രത്നം” മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക് സമർപ്പിച്ചു. മാനവീയമായ ഏകീകരണത്തിനുള്ള ഏറ്റവും ശക്തമായ ഉപാധിയാണ് കല. എല്ലാ കലോപാസകരും ഈയൊരു കാര്യമാണ് തങ്ങളുടെ ജീവിത വൃത്തിയിലൂടെ സമൂഹത്തിനു മുമ്പിൽ വരച്ചു കാട്ടുന്നതെന്ന് ഗോവാ ഗവർണ്ണർ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള പറഞ്ഞു. കൊയിലാണ്ടിയിൽ അന്തരിച്ച നാട്യാചാര്യൻ പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ പേരിലുള്ള ഗുരു ചേമഞ്ചേരി പുരസ്കാരം വാദ്യകലാ രത്നം മട്ടന്നൂർ ശങ്കരൻ ശങ്കരൻ കുട്ടി മാരാർക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദേഹം. കൊയിലാണ്ടി ടൗൺഹാളിൽ നടന്ന ചടങ്ങിൽ എം. എൽ. എ. കാനത്തിൽ ജമീല അധ്യക്ഷത വഹിച്ചു.

കലാപ്രവർത്തനത്തിന്റെ അനന്ത സാധ്യതകളിൽ അഭിരമിച്ച ഗുരു ചേമഞ്ചേരിയുടെ പുരസ്കാരം അതേ അളവിൽ തന്നെ കലാലോകത്ത് നിറഞ്ഞു നിൽക്കുന്ന അദ്വിതീയനായ ഒരു കലാകരന് സമർപ്പിക്കുന്നത് ഏറെ ഔചിത്യപൂർണ്ണമായി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, കലാമണ്ഡലം മുൻ പ്രിൻസിപ്പാളും ജൂറി ചെയർമാൻ കൂടിയായ കലാമണ്ഡലം ഉണ്ണികൃഷ്ണൻ, യു.കെ.രാഘവൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് അംഗം അബ്ദുൾ ഷുക്കൂർ എന്നിവർ സംസാരിച്ചു.

പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ മറുമൊഴി രേഖപ്പെടുത്തി. കഥകളി വിദ്യാലയം പ്രസിഡണ്ട് ഡോക്ടർ എൻ. വി. സദാനന്ദൻ, സന്തോഷ് സത്ഗമയ സംസാരിച്ചു. സുനിൽ തിരുവങ്ങൂർ ചിട്ടപ്പെടുത്തിയ സ്വാഗതഗാനം, പ്രശസ്തരായ 13 തായമ്പക കലാകാരന്മാർ 50 വാദ്യ കലാകാരന്മാർക്കൊപ്പം അണിനിരന്ന തായമ്പകോപദ, അഷ്ടപദിയാട്ടം, കൃഷ്ണാമൃതം – സംഗീതശില്പം, ശ്രീരാമ ചന്ദ്ര ഭജൻസ് – നൃത്താവിഷ്കാരം എന്നിവയും അരങ്ങേറി.
