ഡി സി സി നേതൃയോഗം മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി. ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: കോണ്‍ഗ്രസ് പ്രസിഡന്റായി രാഹുല്‍ഗാന്ധി സ്ഥാനമേറ്റത് ഇന്ത്യന്‍ ജനത മാത്രമല്ല ലോകത്താകമാനം ഉറ്റുനോക്കിയ രാ്ഷ്ട്രീയ സംഭവ വികസമാണെന്ന് എ ഐ സി സി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി. രാജീവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ ഡി സി സി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദി സര്‍ക്കാറിനെതിരായ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ലോകം പ്രതീക്ഷിക്കുന്നത് രാഹുലിന്റെ നേതൃത്വമാണ്. 132 വര്‍ഷത്തെ പഴക്കമുള്ള കോണ്‍ഗ്രസിന് മാത്രമേ ഫാസിസത്തെ തടയാന്‍ സാധിക്കുകയുള്ളൂ. 2019 ലെ തെരഞ്ഞെടുപ്പില്‍ രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് ഇന്ത്യന്‍ ജനതയുടെ പ്രത്യാശ. ഇതിനെതിരെ നിലപാടെടുക്കുന്ന ഏക പാര്‍ട്ടി സി പി എമ്മാണ്. സി പി എം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ബി ജെ പിയുമായുള്ള ബന്ധത്തിന്റെ പാലം.
മോദിക്കും പിണറായിക്കും പല കാര്യത്തിലും ഒരേ സ്വരമാണ്. നവമുതലാളിമാരുടെ ദാസന്മാരാണ് ഇരുവരും. ലോക കേരള സഭയില്‍ ക്ഷണിക്കപ്പെട്ട പലര്‍ക്കും എന്ത് യോഗ്യതയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കോവളം കൊട്ടാരം തട്ടിയെടുത്ത നവമുതലാളിക്കു വരെ വേദിയില്‍ സ്ഥാനം നല്‍കി. വിദേശ യാത്രകളിലും മോദിയും പിണറായിയും നവമുതലാളിമാരെയാണ് കൂടെ കൂട്ടുന്നതെന്ന് മുല്ലപ്പള്ളി ആരോപിച്ചു.
എട്ടര ലക്ഷത്തോളം ബൂത്തുകമ്മിറ്റികളില്‍ തെരഞ്ഞെടുപ്പ് നടത്തിയ ഒരു ഘട്ടത്തിലും എ ഐ സി സി താന്‍ ചെയര്‍മാനായ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനങ്ങളില്‍ ഇടപെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്നെ കമ്മിറ്റി ചെയര്‍മാനായി നിയമിക്കുമ്ബോള്‍ തന്നെ എ ഐ സി സി പുന:സംഘടന കാര്യങ്ങളില്‍ ഇടപെടില്ലെന്ന് സോണിയാഗാന്ധി പറഞ്ഞിരുന്നു. ഇതവര്‍ പാലിക്കുകയുണ്ടായെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് അധ്യക്ഷനായിരുന്നു. കെ പി സി സി ഭാരവാഹികളായ അഡ്വ. പി എം സുരേഷ്ബാബു, എന്‍ സുബ്രഹ്മണ്യന്‍, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി ശങ്കരന്‍, മുന്‍ ഡി സി സി പ്രസിഡന്റ് കെ സി അബു, എ ഐ സി സി അംഗങ്ങളായ എം ടി പത്മ, പി വി ഗംഗാധരന്‍ എന്നിവർ സംസാരിച്ചു.