കൊയിലാണ്ടി തക്കാര ഹോട്ടൽ കൈയ്യേറ്റത്തിനെതിരെ നടപടി വൈകുന്നു
ഉദ്യോഗസ്ഥർ ഭയക്കുന്നതാരെ ?.. കൊയിലാണ്ടി തക്കാര (ഗാമ കിച്ചൻ) ഹോട്ടൽ കൈയ്യേറ്റത്തിനെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധം. നഗരസഭയ്ക്ക് മുമ്പിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കേരള ജനതാ പാർട്ടി സംസ്ഥാന സെക്രട്ടരി രാമദാസ് വേങ്ങേരി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് തക്കാര ഹോട്ടൽ ഉടമകൾ നഗരസഭയുടെ അനുമതിയില്ലാതെ ദേശീയപാതയോരത്തേക്ക് റിസോർട്ടിന് സമാനമായ കെട്ടിടം പണിത സംഭവം വാർത്തയായത്. കൊയിലാണ്ടിയിലെ പ്രമുഖ മുസ്ലിലീഗ് നേതാവിൻ്റെയും കൂട്ടാളികളുടെയും ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഒരു രേഖയുമില്ലാതെ നഗരസഭയിലെ ചില ഉദഗ്യോഗസ്ഥരുടെയും മറ്റ് ചിലരുടെയും ഒത്താശയോടെയാണ് ഇവർക്ക് ഈ കെട്ടിടം പണിയാൻ തുണയായതെന്നാണ് ജനസംസാരം.
പാർക്കിംഗ് സ്ഥലം കൈയ്യേറി കെട്ടിടം പണിത വിവരം നഗരസഭ ഉദ്യോഗസ്ഥരോട് ആരാഞ്ഞപ്പോൾ ഒരു അനുമതിയും ഇല്ലാതെയാണ് പ്രവൃത്തി നടത്തിയതെന്ന് അവർതന്നെ സാക്ഷ്യപ്പെടുത്തുന്നു. വാർത്ത പുറത്ത് വന്നിട്ട് 4 ദിവസം പിന്നിട്ടിട്ടും നടപടിയെടുക്കാതെ ഉദ്യോഗസ്ഥർ ഒഴിഞ്ഞ് മാറുന്നത് ശക്തമായ പ്രതിഷേധത്തിലേക്കാണ് പോകുന്നത്. ഉടമയ്ക്ക് നോട്ടീസ് നൽകാൻ ചുമതലയുള്ള ഓവർസിയർക്ക് തിരക്ക് കാരണമാണ് നോട്ടീസ് കൊടുക്കാൻ വൈകുന്നതെന്നാണ് നഗരസഭയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറയുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി കൊയിലാണ്ടിയിലെ മറ്റ് പല സ്ഥാപനങ്ങൾക്കും നോട്ടീസ് കൊടുക്കുന്ന തിരക്കിലാണ് അദ്ധേഹം എന്നാണ് അറിയുന്നത്.
പട്ടണത്തിലെ അനധികൃത കൈയ്യേറ്റം നഗരസഭയ്ക്ക് പുറത്തും ചർച്ചയാവുകയാണ്. ഇത് അടിയന്തരമായി തടയണമെന്നും മുഴുവൻ അനധികൃത നിർമ്മാണം ഉടൻ പൊളിച്ചു മാറ്റണമെന്നും രാമദാസ് വേങ്ങേരി പറഞ്ഞു.