മലപ്പുറത്ത് എൽ.ഡി.എഫ് ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ വര്‍ധിപ്പിച്ചു
മലപ്പുറം: യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ 1,71,038 വോട്ടുകള്‍ക്ക് വിജയിച്ചെങ്കിലും മണ്ഡലത്തില്‍ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത് എല്‍ഡിഎഫിന് നേട്ടമായി.
77,000 വോട്ടുകള്‍ യുഡിഎഫിന് അധികം ലഭിച്ചപ്പോള്‍ 1.02 ലക്ഷം വോട്ടുകള്‍ എല്‍ഡിഎഫിന് അധികമായി ലഭിച്ചു. 2014ല്‍ അഹമ്മദ് 4.37 ലക്ഷം വോട്ടും, പികെ സൈനബ 2.42 ലക്ഷം വോട്ടുമാണ് നേടിയത്. ഈ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി 5.15 ലക്ഷം വോട്ടുകളും എംബി ഫൈസല്‍ 3.44 ലക്ഷം വോട്ടുമാണ് നേടിയത്.
ഇരുമുന്നണികളും കാര്യമായ രീതിയില്‍ വോട്ട് വിഹിതം വര്‍ധിച്ചപ്പോള്‍ ഈ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടത് ബിജെപിയാണ്. 2014ല്‍ 64,705 ബിജെപിക്ക് ഇക്കുറി 65,662 വോട്ടാണ് കിട്ടിയത്. ആറിരട്ടി വരെ വോട്ട് പിടിക്കും എന്ന് പ്രഖ്യാപിച്ച പാര്‍ട്ടിക്ക് വെറും 957 വോട്ടുകളാണ് ഇക്കുറി അധികം പിടിക്കുവാന്‍ സാധിച്ചത്.
2014ല്‍ ഇ.അഹമ്മദ് നേടിയ 1.94 ലക്ഷം എന്ന ഭൂരിപക്ഷം മറികടക്കുവാന്‍ പികെ കുഞ്ഞാലിക്കുട്ടിയെ അനുവദിക്കാതിരുന്നതും എല്‍ഡിഎഫിന് നേട്ടമായി. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏഴ് നിയമസഭാ സീറ്റുകളിലും കുഞ്ഞാലിക്കുട്ടി ഭൂരിപക്ഷം വര്‍ധിപ്പിച്ചു.
എന്നാല്‍ ഒരു നിയോജകമണ്ഡലത്തിലും 2014ലേക്കാള്‍ മികച്ച ഭൂരിപക്ഷം നേടുവാനും യുഡിഎഫിന് സാധിച്ചില്ല എന്നതും ശ്രദ്ധേയം.