KOYILANDY DIARY

The Perfect News Portal

നാദാപുരത്ത് അഗ്‌നിശമന സേനയ്ക്ക് കെട്ടിടം പണിയാന്‍ സ്ഥലം ലഭിച്ചു

നാദാപുരം: വര്‍ഷങ്ങളുടെ കാത്തിരിപ്പുകള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവില്‍ നാദാപുരത്ത് അഗ്‌നിശമന സേനയ്ക്ക് കെട്ടിടം പണിയാന്‍ സ്ഥലം ലഭിച്ചു. നാദാപുരം സ്വദേശികളായ രണ്ടു പേരാണ് ഗവ. ആശുപത്രിക്ക് സമീപത്തായുള്ള 25 സെന്‍റ് സ്ഥലം സൗജന്യമായി വിട്ടുനല്‍കിയത്. ആശുപത്രി പരിസരത്തെ പുളിക്കൂല്‍ തോടിന് സമീപത്തെ പുറമ്പോക്കിലെ പത്ത് സെന്‍റ് ഭൂമിയും ഇതിനായി ഉപയോഗിക്കും.

തൂണേരി കേളോത്ത് ഇസ്മായില്‍ 15 സെന്‍റും എന്‍.എം.റഫീഖ് തങ്ങള്‍ പത്തു സെന്‍റും ഭൂമിയാണ് വിട്ടു നല്‍കിയത്. ഭൂമിയുടെ രേഖകള്‍ ഇന്നലെ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഇ.കെ.വിജയന്‍ എം.എല്‍.എ, വി.പി.കുഞ്ഞികൃഷ്ണന്‍, സി.എച്ച്‌.മോഹനന്‍, വാര്‍ഡ് മെമ്പര്‍ വി.എ.മുഹമ്മദ് ഹാജി, എരോത്ത് ഫൈസല്‍, സ്ഥല ഉടമ ഇസ്മായില്‍, സി.വി.ഹമീദ്, നൗഷാദ് കേളോത്ത്, എം.വിനോദന്‍ എന്നിവര്‍ ചേര്‍ന്ന് മ്യുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഫയര്‍ ഫോഴ്‌സിനു വേണ്ടി ഈ ഭൂമിയില്‍ കെട്ടിടം പണിയാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കുമെന്ന് ഇ.കെ.വിജയന്‍ എം.എല്‍.എ. അറിയിച്ചു.

2009ലാണ് സര്‍ക്കാര്‍ നാദാപുരത്ത് ഫയര്‍ സ്റ്റേഷന്‍ അനുവദിച്ചത്. കെട്ടിടം പണിയാന്‍ സ്ഥലം ലാഭ്യമാകാതായതോടെ വര്‍ഷങ്ങളായി ചേലക്കാട് മിനി സ്റ്റേഡിയത്തിലെ സ്റ്റേജിലും ടാര്‍ പോളിന്‍ കെട്ടിയ ഷെഡിലുമായാണ് സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്.

Advertisements

സ്റ്റേഡിയത്തിലെ പരിമിതമായ സ്ഥലത്ത് വീര്‍പ്പുമുട്ടിയാണ് സേനാംഗങ്ങള്‍ കഴിച്ച്‌ കൂട്ടിയത്. നാദാപുരം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ സ്ഥലം നോക്കിയെങ്കിലും സ്ഥലം കിട്ടിയിരുന്നില്ല. നാദാപുരത്ത് സ്ഥലം കിട്ടാതായതോടെ സ്റ്റേഷന്‍ കുറ്റ്യാടി മണ്ഡലത്തിലേക്ക് മാറ്റാനുള്ള നീക്കവും നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *