നയന മനോഹരമായ കാഴ്ചയൊരുക്കി എഡിസൺ തുരുത്ത്
കൊയിലാണ്ടി: നയന മനോഹരമായ കാഴ്ചയൊരുക്കി എഡിസൺ തുരുത്ത്. അകലാപ്പുഴയിലെ നയന മനോഹരമായ തുരുത്ത് ആയിരക്കണക്കിന് പക്ഷികൾക്ക് അഭയ കേന്ദ്രമാകുന്നു. സ്വദേശികളും വിദേശികളുമായ പക്ഷികളാണ് ഈ തുരുത്തിൽ നിന്ന് പറന്നുയരുന്നതും വൈകീട്ട് ചെക്കേറാനെത്തുന്നതും. പുഴ മധ്യത്തിലെ തുരുത്ത് അകലാ പുഴയിലെത്തുന്ന സഞ്ചാരികളുടെ ഒളിമങ്ങാത്ത കാഴ്ചയാണ്. കൽപ്പ വൃക്ഷങ്ങൾ തലയുയർത്തിനിൽക്കുന്ന തുരുത്തിനു ചുറ്റും സംരക്ഷണ വലയം തീർത്ത് കണ്ടൽ കാടുകളുടെയും പൊന്തക്കാടുകളുടെയും വേലി തന്നെയുണ്ട്. തെങ്ങോലകളും കണ്ടൽ വനങ്ങളുമാണ് പക്ഷികൾ സങ്കേതമാക്കുന്നത്. പുഴയിൽ നിന്ന് കൊത്തിയെടുത്ത് പറക്കുന്ന മീനുകളും പരലുകളും തെങ്ങോലകളിലിരുന്നാണ് തിന്നു തീർക്കുക.
കേരളത്തിലെ പക്ഷി സങ്കേതങ്ങളിൽ അകലാപ്പുഴയിലെ തുരുത്ത് ഇനിയും ഇടംപിടിച്ചിട്ടില്ല. ആയിരക്കണക്കിന് പക്ഷികളുടെ വാസസ്ഥലമായ ഈ തുരുത്തിൽനിന്ന് രാവിലെ പക്ഷികൾ കൂട്ടത്തോടെ പറന്നുയരുന്നതും, വൈകീട്ട് അവ ചേക്കേറാനെത്തുന്നതും നയന മനോഹരമായ കാഴ്ചയാണ്. പ്രാദേശികമായി കാണുന്ന പക്ഷികൾക്കുപുറമെ വ്യത്യസ്ഥ സീസണുകളിൽ വൈവിധ്യങ്ങളായ ദേശാടന പക്ഷികളും ഇവിടെയെത്താറുണ്ട്. കണ്ടൽക്കാടിനാൽ സമ്പന്നമായ തുരുത്ത് ജൈവ വൈവിധ്യങ്ങളുടെ കലവറതന്നെയാണ്. പ്രാദേശികമായി മാത്രം അറിയപ്പെട്ടിരുന്ന ഈ തുരുത്ത് തീവണ്ടിസിനിമയിലെ എഡിസൺ തുരുത്തായി ചിത്രീകരിക്കപ്പെട്ടപ്പോഴാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.