കൊയിലാണ്ടിയിൽ RSS അഴിഞ്ഞാട്ടം സി.പി.ഐ.എം ഓഫീസിനും സ്ഥാപനങ്ങൾക്കും നേരെ വ്യാപക ആക്രമണം
കൊയിലാണ്ടി: സംഘപരിവാർ നേതൃത്വത്തിൽ സംസ്ഥാനത്ത് നടക്കുന്ന ഹർത്താലിന്റെ മറവിൽ കൊയിലാണ്ടിയിൽ RSS, BJP നേതൃത്വത്തിൽ വ്യാപക ആക്രമണം നടന്നു. കെ.ഡി.സി. ബാങ്കിന് സമീപമുള്ള സി.ഐ.ടി.യു. കാത്തിരിപ്പു കേന്ദ്രം അടിച്ചു തകർത്തു. ടൗണിന് വടക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന സിപി.ഐ.എം. സിവിൽ ബ്രാഞ്ച് ഓഫീസായ ചാത്തുക്കുട്ടി ഏട്ടൻ സ്മാരക മന്ദിരം അക്രമികൾ തച്ചുതകർത്തു അഞ്ചോളം വരുന്ന അക്രമികളാണ് ഓഫീസ് ആക്രമിച്ചത്. ഓഫീസിന് മുമ്പിലുള്ള കൊടിമരം പിഴുതെറിഞ്ഞു.
രാവിലെ മുതൽ പലരും കടകൾ തുറക്കാൻ ശ്രമിച്ചെങ്കിലും സംഘപരിവാർ അക്രമികൾ എത്തി ഭീഷണിപ്പെടുത്തി കടകൾ അടപ്പിക്കുകയായിരുന്നു. എയർപ്പോർട്ടിലേക്ക് പോയ നിരവധി വാഹനങ്ങൾ തടഞ്ഞു നിർത്തി അതിനകത്തുള്ളവരെ ക്രൂരമായാണ് ആക്രമിച്ചത്. മാഹിസ്വദേശിയായ നിസാറിനെ തലയ്ക്കും താടിക്കും പരിക്കേറ്റതിനെതുടർന്ന് കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്കറ്റ് മാറ്റിയിരിക്കുകയാണ്.
മറ്റ് ദീർഘദൂരയാത്ര ചെയ്യുകയായിരുന്ന നിരവധി വാഹനങ്ങൾ ഒരു പ്രകോപനവും കൂടാതെ തടഞ്ഞു നിർത്തി ആക്രമിക്കുന്ന കാഴ്ചയാണ് എവിടെയും. രാവിലെ കൊയിലാണ്ടി സി.ഐ യുടെ വാഹനത്തിനു നേരയും ആക്രമണമുണ്ടായി. കൊയിലാണ്ടി കൊരയങ്ങാട് ക്ഷേത്രത്തിന് സമീപത്താണ് അക്രമികൾ സംഘം ചേർന്ന് ഗ്രൂപ്പുകളായി പലയിടത്തും അക്രമം നടത്താൻ പദ്ധതിയിടുന്നത്.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും ആക്രമത്തിനിരയായ സ്ഥലങ്ങളും സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. വിശ്വൻ മാസ്റ്റർ, ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ്, നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: എൽ. ജി. ലിജീഷ്, പി. കെ. ഭരതൻ, ടി. വി. ദാമോദരൻ എന്നിവർ സന്ദർശിച്ചു.
അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് 5 മണിക്ക് കൊയിലാണ്ടിയിൽ പ്രതിഷേധം പ്രകടനം സംഘടിപ്പിക്കാൻ സി.പി.ഐ.എം. തീരുമാനിച്ചിട്ടുണ്ട്.