KOYILANDY DIARY

The Perfect News Portal

കുടുംബത്തിലെ എല്ലാവരെയും കൊല്ലാന്‍ മിഥുന്‍ ലക്ഷ്യമിട്ടെന്ന് ദേവികയുടെ അമ്മ

കൊച്ചി: കുടുംബത്തിലെ എല്ലാവരെയും കൊല്ലാന്‍ മിഥുന്‍ ലക്ഷ്യമിട്ടെന്നു കാക്കനാട് യുവാവ് തീവച്ചു കൊലപ്പെടുത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ദേവികയുടെ അമ്മ മോളി. അര്‍ധരാത്രിയില്‍ വീട്ടിലെത്തിയ മിഥുന്‍ തന്റെ ദേഹത്തും പെട്രോള്‍ ഒഴിച്ചെന്നും അക്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഇളയകുട്ടിയുമായി പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും മോളി പറഞ്ഞു. സംഭവത്തെത്തുടര്‍ന്നു ബോധരഹിതയായിരുന്ന മോളി ആശുപത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച അര്‍ധരാത്രിയാണ് കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്‌നു സമീപം കാക്കനാട് കാളങ്ങാട്ട് പത്മാലയത്തില്‍ ഷാലന്റെ മകള്‍ ദേവിക യുവാവിന്റെ അതിക്രമത്തിനിരയായി കൊല്ലപ്പെട്ടത്. പറവൂര്‍ സ്വദേശിയായ മിഥുന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. പൊള്ളലേറ്റ മിഥുനും മരിച്ചു. വീട്ടില്‍ അതിക്രമിച്ച്‌ കടന്ന യുവാവ് പെണ്‍കുട്ടിക്ക് നേരെ പെട്രോള്‍ ഒഴിക്കുകയായിരുന്നു.

വീട്ടിലെത്തിയ യുവാവ് വാതിലില്‍ മുട്ടിയപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവാണ് തുറന്നത്. ഉടന്‍ അകത്തേക്ക് ഓടിക്കയറിയ യുവാവ് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം തീവയ്ക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചിരുന്നു.

Advertisements

തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ പിതാവ് ഷാലനും ഗുരുതരമായി പൊളളലേറ്റു. അമ്മയും ഇളയകുട്ടിയും ഓടി രക്ഷപ്പെടുകയായിരുന്നു. ബൈക്കിലാണ് മിഥുന്‍ വീട്ടിലെത്തിയത്. പെട്രോള്‍ ദേഹത്ത് ഒഴിച്ചതിനു ശേഷമാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതെന്ന് സംശയിക്കുന്നതായി അയല്‍വാസി പറഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയപ്പോള്‍ ദേവികയും മിഥുനും നിന്നു കത്തുന്നതാണ് കണ്ടത്. പെണ്‍കുട്ടി വീട്ടില്‍വച്ചു തന്നെ മരിച്ചു.

സാരമായി പൊള്ളലേറ്റ പറവൂര്‍ പല്ലംതുരുത്തി സ്വദേശി മിഥുനിനെ (27) കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. മിഥുന്‍ ദേവികയുടെ അകന്ന ബന്ധുവാണെന്നും ഇതിനു മുന്‍പും ഷാലന്റെ വീട്ടില്‍ വന്നിട്ടുണ്ടെന്നും അയല്‍വാസി പറഞ്ഞു.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് പിന്നില്ലെന്നാണ് സൂചന. സുഹൃത്തിന്റെ ബൈക്കിലാണ് യുവാവ് എത്തിയത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്തുനിന്നും ബൈക്ക് കണ്ടെടുത്തിട്ടുണ്ട്. ദേവിക ട്യൂഷന്‍ പഠിച്ചിരുന്ന സ്ഥലത്തും മിഥുന്‍ എത്തി ശല്യം ചെയ്തിരുന്നതായി സഹപാഠി പറഞ്ഞു. ഇരുവരും ബുധനാഴ്ച വൈകിട്ട് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായും സഹപാഠി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *