കനാല്‍ തുറന്നു വിടാന്‍ വൈകിയതോടെ പാടങ്ങൾ വറ്റിവരണ്ട് നെല്‍കൃഷി കരിഞ്ഞ് തുടങ്ങി
കൊയിലാണ്ടി: കുറ്റ്യാടി ജലസേചന പദ്ധതിയില്‍ നിന്ന് ഇടതുകര കനാല്‍ തുറന്നു വിടാന്‍ വൈകിയതോടെ കൃഷി ചെയ്തു കൊണ്ടിരിക്കുന്ന പാടങ്ങൾ വറ്റിവരണ്ട് നെല്‍കൃഷി കരിഞ്ഞ് തുടങ്ങി. കൊയിലാണ്ടി അരിക്കുളത്ത് മാവട്ട് മാത്രം അഞ്ച് ഏക്കറോളം പുഞ്ചകൃഷിയാണ് ഇതോടെ നശിച്ചത്. ഇറിഗേഷന്‍ ഉദ്ദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. ഫിബ്രവരി 10 മുതൽ കനാൽ തുറക്കുമെന്നായി നേരത്തെ ഇറിഗേഷൻ വകുപ്പുകാർ പറഞ്ഞിരുന്നതെന്ന് കർഷകർ പറഞ്ഞു.
പാടവും, വയലിനോട് ചേര്‍ന്ന തോടും കുളവും ചെറു ജലാശയങ്ങള്‍പോലും വറ്റിവരണ്ടു. 15 ദിവസത്തോളം തോടിനെയും സമീപത്തെ കുളങ്ങളെയും വെള്ളകെട്ടുകളെയും ആശ്രയിച്ചാണ് ഈ അഞ്ച് ഏക്കറോളം ഞാറ് നട്ടത്. ദിവസേന നാലോളം മോട്ടോര്‍ വെച്ച് 800 മീറ്ററോളം ദൂരെ നിന്നു പമ്പ് ചെയ്താണ് കടുത്ത വരള്‍ച്ചയില്‍ നിന്ന് പുഞ്ചകൃഷിയെ സംരക്ഷിച്ചിരുന്നത്..
അരിക്കുളത്തെയും സമീപ പ്രദേശങ്ങളിലെയും 27 ഓളം കര്‍ഷകര്‍ ചേര്‍ന്ന് രൂപികരിച്ച അമ്പലേരി കാര്‍ഷിക കൂട്ടായ്മയാണ് മാവട്ട് പാടശേഖരത്തില്‍ കൃഷി ചെയ്യുന്നത്. ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ച് തരിശ് പാടം ഉള്‍പ്പെടെ കൃഷി യോഗ്യമാക്കുകയായിരുന്നു. കൃഷി ഭവനുകളിലും ഇറിഗേഷന്‍ എന്ജീനയര്ക്കും നിരവധി തവണ പരാതിപ്പെട്ടതായി സംഘംഗങ്ങള്‍ പറയുന്നു.
സമയബന്ധിതമായി കൃഷിക്കാവിശ്യമായ ജലസേചനം ഒരുക്കുന്ന ശ്രമത്തിലാണെന്ന് കുറ്റ്യാടി ജലസേചന പദ്ധതി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എം.കെ. മനോജ് അറിയിച്ചു