അമിത് ഷായുടെ മകന്റെ കമ്പനിക്കെതിരെ വാർത്ത നൽകിയ മാധ്യമ പ്രവർത്തകക്ക് ആർ.എസ്.എസ് വധ ഭീഷണി
ഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്റെ കമ്പനിയുടെ വിറ്റുവരവില്‍ ഒരു വര്‍ഷത്തിനകം 16,000 മടങ്ങ് വര്‍ധനവുണ്ടായതായി വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകയ്ക്ക് ആർ.എസ്.എസ് വധ ഭീഷണി. വാര്‍ത്ത ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തതോടെ സമൂഹ മാധ്യമങ്ങളിലൂടെ തനിക്കു ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായി അഴിമതി വാര്‍ത്ത പുറത്തുകൊണ്ടുവന്ന ദി വയർ ഓൺലൈൻ പത്രത്തിന്റെ പ്രവര്‍ത്തക രോഹിണി സിങ് അറിയിച്ചു.
വാര്‍ത്ത പ്രസിദ്ധീകരിച്ച വെബ്സൈറ്റിന്റെ പത്രാധിപരും റിപ്പോര്‍ട്ടറും ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെയാണ് അമിത് ഷായുടെ മകന്‍ ജെയ് അമിത്ഭായ് ഷാ മാനനഷ്ടക്കേസ് നല്‍കിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാധ്രയ്ക്കെതിരായ അഴിമതി വാര്‍ത്ത 2011ല്‍ പ്രസിദ്ധീകരിച്ചപ്പോള്‍ തനിക്കുനേരെ ഇത്തരം പ്രതികരണമുണ്ടായിരുന്നില്ലെന്നു രോഹിണി ചൂണ്ടിക്കാട്ടി.
അന്ന് ഇത്തരം കോലാഹലങ്ങളോ ഭീഷണിയോ ഉണ്ടായില്ല. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രോഹിണിയുടെ പ്രതികരണം. 2014-15 വര്‍ഷത്തില്‍ കേവലം അമ്പതിനായിരം രൂപ മാത്രം വരുമാനമുണ്ടായിരുന്ന അമിത് ഷായുടെ മകന്‍ ജയ്ഷാ ഡയറക്ടറായ ടെമ്പിള്‍ എന്റര്‍പ്രൈസസ് എന്ന കമ്പനിയുടെ വരുമാനം 2015-16ല്‍ 80.5 കോടിയായി കുതിച്ചുയര്‍ന്നതായിരുന്നു വാര്‍ത്ത. 100 കോടി രൂപ മാനനഷ്ടം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കേസ് നൽകിയിരിക്കുന്നത്
നരേന്ദ്ര മോഡി പ്രധാനമന്ത്രിയും അമിത് ഷാ ബിജെപി പ്രസിഡന്റുമായ ശേഷമാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ (ആര്‍ഒസി) രേഖകള്‍ പ്രകാരം ഇതേ കാലയളവില്‍ തന്നെ സംശയാസ്പദമായ സ്രോതസ്സുകളില്‍നിന്ന് കോടികളുടെ വായ്പ ഈടൊന്നുമില്ലാതെ കമ്പനിക്ക് ലഭിച്ചു. വിറ്റുവരവില്‍ കൂറ്റന്‍ വര്‍ധനയുണ്ടായിട്ടും 2016 ഒക്ടോബറില്‍ കമ്പനി ദുരൂഹമായി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. ആര്‍ഒസി രേഖകള്‍ പ്രകാരം ജയ് ഷായുടെ കമ്പനിയായ ടെമ്പിള്‍ എന്റര്‍പ്രൈസസ് 2012-13 സാമ്പത്തിക വര്‍ഷത്തില്‍ 6230 രൂപയും 2013-14 വര്‍ഷത്തില്‍ 1724 രൂപയും നഷ്ടം വരുത്തിയ സ്ഥാപനമാണ്.
2014-15 വര്‍ഷത്തിലാകട്ടെ കേവലം അമ്പതിനായിരം രൂപ മാത്രം വരുമാനമുണ്ടായിട്ടും 18,728 രൂപ ലാഭം നേടി. എന്നാല്‍, 2015-16 വര്‍ഷം കമ്പനിയുടെ വിറ്റുവരവ് 80.5 കോടി രൂപയായി കുതിച്ചുയര്‍ന്നു. ഇതിന് പിന്നാലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു. മുന്‍വര്‍ഷങ്ങളിലെ നഷ്ടവും 2015-16 വര്‍ഷത്തിലുണ്ടായ 1.4 കോടി രൂപയുടെ നഷ്ടവും കാരണം അടച്ചുപൂട്ടിയെന്ന വിശദീകരണമാണ് ജയ് ഷായുടെ അഭിഭാഷകന്‍ നല്‍കുന്നത്.