KOYILANDY DIARY.COM

The Perfect News Portal

മോഡിയുടെ റാലിക്കുപോയ കാറില്‍നിന്ന്‌ 1.8 കോടി പിടിച്ചു

ന്യൂഡല്‍ഹി > നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ്‌ റാലിക്കുപോയ വാഹനവ്യൂഹത്തില്‍നിന്ന്‌ പണം പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രി അരുണാചല്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ നിന്ന് ഒരു കോടി 80 ലക്ഷം രൂപയാണ്‌ പിടിച്ചെടുത്തത്.

മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചോണ മേന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ തപീര്‍ ഗാവു എന്നിവരടങ്ങുന്ന വാഹന വ്യൂഹത്തില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. 500 രൂപയുടെ നോട്ടുകെട്ടുകളാണ് പിടിച്ചെടുത്തത്.

അരുണാചലിലെ പസീഗഢില്‍ ഇന്ന് രാവിലെ മോദി തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ഇന്നലെ രാത്രി പണം പിടിച്ചത്. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു റെയ്ഡ്. അഞ്ച് വാഹനങ്ങളിലാണ് തിരച്ചില്‍ നടത്തിയത്.

Advertisements

മോദിയുടെ റാലിയില്‍ വിതരണം ചെയ്യാനായി എത്തിച്ചതാണ് പണമെന്ന്‌ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ തപീര്‍ ഗാവു മുമ്ബും പണവുമായി പിടിക്കപ്പെട്ടതാണെന്നും സുര്‍ജേവാല പറഞ്ഞു.

മണിപ്പൂര്‍ തിരഞ്ഞെടുപ്പ് വേളയില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ ഗുവഹാട്ടി വിമാനത്താവളത്തില്‍ തടഞ്ഞ് പരിശോധിച്ചപ്പോള്‍ വന്‍തുക കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

ചൗക്കീദാര്‍ കള്ളനാണെന്ന് തെളിയിക്കുന്ന മറ്റൊരു ഉദാഹരണം കൂടിയാണിതെന്ന് സുര്‍ജേവാല പറഞ്ഞു. വെസ്റ്റ് അരുണാചല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ തപീര്‍ ഗാവുവിന്റെ സ്ഥാനാര്‍ഥിത്വം തള്ളണമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Share news

Leave a Reply

Your email address will not be published. Required fields are marked *