ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആൾ പിടിയിൽ
പയ്യോളി: ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥിയില്‍ നിന്നും ഏഴുലക്ഷം രൂപ തട്ടിയ ആള് പയ്യോളി പോലീസിന്റെ പിടിയിലായി. കണ്ണൂര്‍ തളിപ്പറമ്പ് അരിയില്‍ പൂത്തറമ്മല്‍ ബാവുക്കാട്ട് പവിത്രന് (61) ആണ് പിടിയിലായത്. ഇയാള്‍ താഹിര്‍ എന്ന പേരിലും തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട്.
തുറയൂര്‍ സ്വദേശിയായ 26കാരന് സിഐഎസ്എഫില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന പരാതിയിലാണ് ഇയാള്‍ ഇന്നലെ പയ്യോളി പോലീസിന്റെ പിടിയിലാവുന്നത്. നേരത്തെ കായികക്ഷമത പരീക്ഷ വിജയിച്ച ഉദ്യോഗാര്‍ഥിയെ എഴുത്തുപരീക്ഷ കഴിഞ്ഞാല്‍ റാങ്ക് ലിസ്റ്റില്‍ പേര് വരുത്താമെന്നു പറഞ്ഞാണ് ഇയാള്‍ പണം കൈക്കലാക്കിയത്. പവിത്രന് എന്ന പേരിലാണ് പ്രതി പരാതിക്കാരനുമായി ബന്ധം സ്ഥാപിക്കുന്നത്. ആദ്യം 2018 ഡിസംബറില്‍ കുന്നമംഗലത്തെ ഹോട്ടലില്‍ അഞ്ചുലക്ഷവും 2020 ജനുവരിയില്‍ രണ്ടു ലക്ഷവുമാണ് പ്രതി കൈപ്പറ്റിയത്. ഈ രണ്ടുസമയത്തും വാങ്ങുന്ന തുകയുടെ ചെക്ക് പരാതിക്കാരന് നല്കി പ്രതി വിശ്വാസ്യത പിടിച്ച് പറ്റിയിരുന്നു. പിന്നീട് ലോക്ഡൗണ്‍ പ്രഖ്യാപിച്ച കാര്യം പറഞ്ഞു ജോലിക്കാര്യം നീട്ടിക്കൊണ്ടു പോയതോടെ ഉദ്യോഗാര്‍ഥി പണം തിരികെ ആവശ്യപ്പെടുകയായിരുന്നു. ഇയാളെ ബന്ധപ്പെടാന്‍ പറ്റാതെ വന്നതോടെയാണ് പ്രതിക്കെതിരെ യുവാവ് പയ്യോളി സ്റ്റേഷനില്‍ പരാതി നല്‍കിയത്.
പ്രതിക്ക് രണ്ടുതവണയും പണം നല്‍കുന്നത് പരാതിക്കാരനായ യുവാവ് രഹസ്യകാമറയില്‍ പകര്‍ത്തിയിരുന്നു. ഇതാണ് കേസ് അന്വേഷണത്തിന് തെളിവായത്. റൂറല്‍ പോലീസ് മേധാവി എ.ശ്രീനിവാസിന്റെ നിര്‍ദ്ദേശ പ്രകാരം നാര്‍കോട്ടിക്ക് സെല്‍ ഡിവൈഎസ്പി സി. സുന്ദരന്‍ പ്രതിയെ ചോദ്യം ചെയ്തു. തട്ടിപ്പിന് ഒത്താശ ചെയ്തു കൊടുത്ത രണ്ടു മേപ്പയൂര്‍ സ്വദേശികള്‍ കൂടി പിടിയിലാവാനുള്ളതായി പോലീസ് അറിയിച്ചു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.