വന നിയമ ഭേദഗതി ബിൽ കർഷക വിരുദ്ധമല്ല; മന്ത്രി എ കെ ശശീന്ദ്രൻ

കോഴിക്കോട്: വന നിയമ ഭേദഗതി ബിൽ കർഷക വിരുദ്ധമല്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ഭേദഗതി ബിൽ പിൻവലിച്ചാൽ പ്രാബല്യത്തിലുണ്ടാവുക പഴയനിയമമായിരിക്കും. അതു മതിയോ എന്ന് വിവാദമുണ്ടാക്കുന്നവർ വ്യക്തമാക്കണം. കഴമ്പുള്ള വിമർശനമുണ്ടെങ്കിൽ മുൻവിധിയില്ലാതെ ചർച്ച നടത്താൻ സർക്കാർ തയ്യാറാണ്. വിവാദങ്ങളിൽ നിന്ന് പിന്തിരിയണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിയ്ക്കുന്നെന്നും മന്ത്രി പറഞ്ഞു.

നിലവിലെ നിയമത്തിൽ ഫോറസ്റ്റ് വാച്ചർക്ക് അറസ്റ്റ് ചെയ്യാൻ അധികാരമുണ്ട്. എന്നാൽ പുതിയ ബില്ലിൽ അറസ്റ്റ് അധികാരം എടുത്തു കളയുകയാണ് ചെയ്തത്. വന നിയമ ഭേദഗതിയിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാനാണ് ശ്രമം. വിവാദങ്ങൾ സൃഷ്ടിക്കുന്നത് വസ്തുതകൾ പരിശോധിയ്ക്കാതെയാണ്.

കുറ്റകൃത്യം ചെയ്യുന്നവർക്ക് ശിക്ഷ ഉറപ്പാക്കുന്നുണ്ട്. ജണ്ടകൾ പൊളിക്കുന്നതിനെതിരായ നടപടി ഉൾപെടുത്തുന്നത് ചിലർക്ക് പൊള്ളും. കർഷകർ ജണ്ട പൊളിക്കാൻ പോകില്ലല്ലോ. പക്ഷെ ഈ നിയമം മൂലം കൈയ്യേറ്റക്കാർക്കാണ് പൊള്ളുന്നത്. വനത്തിനകത്ത് ആദിവാസികൾ അല്ലാത്തവർ മീൻപിടിക്കുന്നത് ശിക്ഷാർഹമാണ്. വിഷം ചേർത്തും സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചും മീൻപിടിക്കുന്നതാണ് നിരോധിച്ചത്. കർഷകർ ഒരിക്കലും അത്തരത്തിൽ ചെയ്യുകയില്ലെന്നും മന്ത്രി പറഞ്ഞു.

