റഷ്യൻ യുവതി ആത്മഹത്യക്ക് ശ്രമിച്ച കേസിൽ സുഹൃത്ത് അറസ്റ്റിൽ
റഷ്യൻ യുവതി ആത്മഹത്യക്ക് ശ്രമിച്ച കേസിൽ സുഹൃത്ത് അറസ്റ്റിൽ. കൂരാച്ചുണ്ട്: കാളങ്ങാലി ഓലക്കുന്നത്ത് ആഖിലാണ് (28) അറസ്റ്റിലായത്. ആഖിലിൻ്റെ ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ശരീരത്തിൽ ആഖിൽ ഉപദ്രവിച്ചതിൻ്റെ പാടുകളും ഉണ്ടായിരുന്നു. വീടിൻ്റെ മുകളിൽ നിന്ന് ചാടിയ യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ പരിചയപ്പെട്ടത്. ഫെബ്രുവരിയിൽ ഇന്ത്യയിലെത്തിയ ഇവർ പല സ്ഥലങ്ങളും സന്ദർശിച്ച് മാർച്ച് 19നാണ് കൂരാച്ചുണ്ടിലെ വീട്ടിലെത്തിയത്. കാളങ്ങാലിയിലെ വീട്ടിൽ താമസിക്കുമ്പോൾ ഇരുവരും തമ്മിൽ പ്രശ്നമുണ്ടായി. നിർബന്ധിത ലൈംഗിക പീഡനത്തിനിരയാക്കിയെന്നും മുറിയിൽ കെട്ടിയിട്ട് ഇരുമ്പുവടികൊണ്ട് അടിച്ചുപരിക്കേൽപ്പിച്ചെന്നും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
യുവാവിൻ്റെ അക്രമം ഭയന്ന് മാതാപിതാക്കൾ വീട് മാറിയിരിക്കുകയാണ്. യുവതി ആത്മഹത്യശ്രമം നടത്തിയ ശേഷം യുവാവ് വീടിനകത്ത് ഒളിച്ചു താമസിക്കുകയായിരുന്നു. വെള്ളിയാഴ്ച കൂരാച്ചുണ്ട് സി.ഐ കെ.പി. സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ വീടിൻ്റെ വാതിൽ പൂട്ടുപൊളിച്ചാണ് ആഖിലിനെ അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ വനിത കമ്മീഷനും കേസെടുത്തിട്ടുണ്ട്.