റീബിൽഡ് കേരള: ശാന്തിഗ്രാം – പള്ളിക്കാനം റോഡ് തുറന്നു

കട്ടപ്പന: കാത്തിരിപ്പിന് വിരാമമിട്ട് ശാന്തിഗ്രാം – പള്ളിക്കാനം റോഡ് തുറന്നു. 2018ലെ മഹാപ്രളയത്തിൽ തകർന്ന റോഡ് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 5.58 കോടി ചെലവഴിച്ചാണ് ബിസി നിലവാരത്തിൽ നിർമാണം പൂർത്തീകരിച്ചത്. 7.55 കിലോമീറ്റർ 3.75 മീറ്റർ വീതിയിൽ ഇരുവശങ്ങളിലും ഐറിഷ് ഓടകളും ഇടിഞ്ഞമല കമ്പനിപ്പടിയിലും ശാരദപ്പാറപ്പടിയിലുമായി കലുങ്കുകളും ഉൾപ്പെടെയാണ് നിർമാണം.

കുടിയേറ്റ കാലത്തോളം പഴക്കമുള്ള പാത ഇരട്ടയാർ പഞ്ചായത്തിലെ ചെമ്പകപ്പാറ, ഇരട്ടയാർ നോർത്ത്, ശാന്തിഗ്രാം, ഇടിഞ്ഞമല വാർഡുകളിലൂടെ കടന്നുപോകുന്നു. ശാന്തിഗ്രാമിൽനിന്ന് എളുപ്പത്തിൽ പ്രകാശിൽ എത്തിച്ചേരാൻ കഴിയുന്ന റോഡ് നിരവധി കുടുംബങ്ങളുടെ ആശ്രയമാണ്.

പ്രളയത്തിൽ തകർന്ന റോഡ് പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ (എം) കട്ടപ്പന ഏരിയ സെക്രട്ടറി വി ആർ സജി, എൽഡിഎഫ് നേതാക്കളായ പി ബി. ഷാജി, ജോയി ജോർജ് കുഴികുത്തിയാനി, സണ്ണി ജോസഫ്, കെ ഡി. രാജു, ലാലച്ചൻ വെള്ളക്കട, ബെന്നി മുത്തുമാംകുഴി എന്നിവരുടെ നേതൃത്വത്തിൽ അന്നത്തെ വൈദ്യുതി മന്ത്രി എം എം മണിക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന് എം എം മണിയുടെ ഇടപെടലിലാണ് റോഡ് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചത്.

2022 ജനുവരിയിൽ റോഡ് നിർമാണം തുടങ്ങി. ഡിസംബർ 22 ഓടെ ടാറിങ് പൂർത്തീകരിച്ചു. തുടർന്ന് കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ച ഐറിഷ് ഓട നിർമാണം, മാർക്കിങ് ജോലികൾ മാർച്ചിൽ പൂർത്തീകരിച്ചു. ഞായറാഴ്‌ച എം എം മണി എംഎൽഎ റോഡ് ഉദ്ഘാടനം ചെയ്‌തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
