KOYILANDY DIARY.COM

The Perfect News Portal

കാണാതായ മേപ്പയ്യൂർ സ്വദേശിയെ ഗോവയിൽ കണ്ടെത്തി

കാണാതായ മേപ്പയ്യൂർ സ്വദേശിയെ ഗോവയിൽ കണ്ടെത്തി. പേരാമ്പ്ര: ഏഴുമാസങ്ങൾക്കു മുമ്പ് കാണാതായ മേപ്പയൂർ കൂനംവെള്ളിക്കാവിലെ വടക്കേടത്ത്കണ്ടി ദീപക്കി(36) നെയാണ് ഗോവ പനാജിയിൽ കണ്ടെത്തിയത്. വടകര ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌.പി. ആർ. ഹരിദാസിന്‌ ലഭിച്ച രഹസ്യ വിവരത്തിൻ്റെ  അടിസ്ഥാനത്തിലാണ്‌ ഇയാളെ കണ്ടെത്തിയത്.
പനാജിയിലെ ലോഡ്ജിൽ വെച്ച് ദീപക്‌ ഗോവ പൊലീസിൻ്റെ പിടിയിലാവുകയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. ദീപക്കിനെ കൊണ്ടുവരാനായി അഞ്ചംഗസംഘം ഗോവയിലേക്ക് തിരിച്ചതായി ഡി.വൈ.എസ്‌.പി. പറഞ്ഞു. മാസങ്ങൾക്കു മുമ്പ് ഗൾഫിൽ നിന്നെത്തിയ ഇയാൾ  ചിലരിൽ നിന്ന് പണം കിട്ടാനുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞവർഷം ജൂൺ ഏഴിനാണ്   വീട്ടിൽ നിന്നിറങ്ങിയത്. എറണാകുളത്ത്‌ പോകുന്നുവെന്നാണ്‌ പറഞ്ഞത്‌. ദിവസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചെത്താതായപ്പോൾ അമ്മ ശ്രീലത മേപ്പയൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഇതിനിടയിൽ ജൂലൈ 17 ന് കടലൂർ കോടിക്കൽ കടപ്പുറത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം  ദീപക്കിൻ്റേതാണെന്ന് കരുതി പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച് സംസ്കരിക്കുകയുമുണ്ടായി. എന്നാൽ പിന്നീട്  മൃതദേഹം സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പന്തിരിക്കര സ്വദേശി കോഴിക്കുന്നുമ്മൽ ഇർഷാദിൻ്റേതാണെന്ന് ഡി.എൻ.എ പരിശോധനയിലൂടെ  കണ്ടെത്തുകയും. തുടർന്ന്‌ ദീപക്കിൻ്റെ വീട്ടിലെത്തി ചിതയിൽ നിന്ന് ശേഖരിച്ച അസ്ഥിക്കഷണങ്ങളും മറ്റും ഇർഷാദിൻ്റെ  ബന്ധുക്കൾ ഏറ്റുവാങ്ങി പന്തിരിക്കര ജുമാഅത്ത് പള്ളി കബർസ്ഥാനിൽ കബറടക്കുകയും ചെയ്തു.
തുടർന്നാണ് ദീപക്കിൻ്റെ അമ്മ മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ടി. പി. രാമകൃഷ്ണൻ എം.എൽ.എ ക്ക് നിവേദനം നൽകുന്നത്. കേസന്വേഷണം പ്രത്യേക സംഘത്തിന്‌ കൈമാറിയെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുകയായിരുന്നു.
Share news