ദേശീയ ധീരതാ പുരസ്കാരം നേടിയ നിഹാദിന് ജന്മനാട്ടിൽ വരവേൽപ്പ്
ദേശീയ ധീരതാ പുരസ്കാരം നേടിയ നിഹാദിന് ജന്മനാട്ടിൽ വരവേൽപ്പ്. കുറ്റ്യാടി: വെള്ളത്തിൽ വീണ അഞ്ചു വയസ്സുകാരനെ രക്ഷിച്ചതിന് 2022 ലെ ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ ഏർപ്പെടുത്തിയ ദേശീയ ധീരതാ പുരസ്കാരത്തിന് അർഹനായ തളീക്കരയിലെ മാണിക്കോത്ത് മുഹമ്മദ് നിഹാദിന് ജന്മനാട്ടിൽ വരവേൽപ്പ് നൽകി.
ഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിൽ രാഷ്ട്രപതിയിൽ നിന്ന് പുരസ്‌കാരം സ്വീകരിച്ച ശേഷം വടകര റെയിൽവേ സ്റ്റേഷനിലെത്തിയ നിഹാദിനെ രാഷ്ട്രീയപ്പാർട്ടി നേതാക്കളും പി.ടി.എ. ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് നാടിൻ്റെ സ്വീകരണം നൽകി. പരിപാടിയുടെ ഭാഗമായി രാവിലെ കുളങ്ങരത്താഴ നിന്ന് ബാൻ്റ് വാദ്യ അകമ്പടിയോടെ തുറന്നിട്ട വാഹനത്തിലാണ് നിഹാദ് തളീക്കരയിലെത്തിയത്. ഗ്രാമപ്പഞ്ചായത്ത് അധികൃതരും രാഷ്ട്രീയപ്പാർട്ടി നേതാക്കളും ഒപ്പമുണ്ടായിരുന്നു.
തുടർന്ന നടന്ന സ്വീകരണ പരിപാടിയിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ നിഹാദിനെ പൊന്നാടയണിയിച്ചു. എം.എൽ.എ കെ. പി. കുഞ്ഞമ്മദ് കുട്ടി , മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല, പ്രസിഡണ്ട് ഒ. പി. ഷിജിൽ, മെമ്പർ എം. ടി. കുഞ്ഞബ്ദുല്ല, എം. കെ. ശശി, ഇ. മുഹമ്മദ് ബഷീർ, നാസർ തയ്യുള്ളതിൽ, ഒ. പി. മനോജ്, കെ. പി. ബിജു എന്നിവർ സംസാരിച്ചു. പഞ്ചായത്തിനുവേണ്ടി പ്രസിഡണ്ട് ഒ. പി. ഷിജിൽ ഉപഹാരം സമ്മാനിച്ചു.