കോഴിക്കോട് മോഷണ കേസ് പ്രതി 33 വർഷങ്ങൾക്ക് ശേഷം പിടിയിൽ
കോഴിക്കോട് മോഷണ കേസ് പ്രതി 33 വർഷങ്ങൾക്ക് ശേഷം പിടിയിൽ. നടക്കാവ് സ്റ്റേഷൻ പരിധിയിൽ 1990 ൽ മോഷണം നടത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ എരഞ്ഞിപ്പാലം ഈസ്റ്റ് നടക്കാവ് ഓർക്കാട്ട് വയൽ മുഹമ്മദ് സലാൽ എന്ന സലീലിനെയാണ് നടക്കാവ് ഇൻസ്പെക്ടർ പി. കെ. ജിജീഷിൻ്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിൽ വെച്ച് അറസ്റ്റ് ചെയ്തത്.
ഇയാൾ ജാമ്യത്തിൽ ഇറങ്ങി കോടതിയിൽ വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങി പൊലീസിനേയും, കോടതിയേയും കബളിപ്പിച്ച് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വിവിധ പേരുകളിൽ ഒളിവിൽ കഴിയുകയായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം കേസിന് ഹാജരാകാതിരുന്നതിനാൽ 2013 മുതൽ ഇയാളെ കോടതി നടക്കാവിലെ 2 കേസുകളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

കോഴിക്കോട് ജില്ലയിലെ കസബ, കുന്ദമംഗലം തുടങ്ങി നിരവധി പൊലീസ് സ്റ്റേഷനുകളിലും അക്കാലത്തെ നിരവധി കേസുകളിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇത്രയും വർഷങ്ങൾ കഴിഞ്ഞതിനാൽ ഇനി പൊലീസ് അന്വേഷിച്ച് വരില്ലെന്നും, ദൂരെ എവിടെയെങ്കിലും സുഖമായി ജീവിക്കാമെന്നും കരുതി ഇയാൾ കോഴിക്കോടുള്ള താമസ സ്ഥലം ഒഴിവാക്കി കണ്ണൂർ ജില്ലയിൽ വാടകക്ക് വീടെടുത്ത് കുടുംബസമേതം ആർഭാടമായി ജീവിതം നയിക്കുന്നതിനിടയിലാണ് അറസ്റ്റ്.

