പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം: കസ്റ്റഡിയിലുള്ള 4 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം: കസ്റ്റഡിയിലുള്ള 4 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. താമരശ്ശേരി: കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളായ നൗഷാദ്, ഇസ്മായില്‍ ആസിഫ്, സുബൈര്‍, ഹുസൈൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ തട്ടിക്കൊണ്ടുപോവലിൽ നേരിട്ട് പങ്കുള്ളവരുമുണ്ടെന്നാണ് വിവരം. ഇവരെ ഇന്ന് താമരശ്ശേരി കോടതിയിൽ ഹാജരാക്കി പോലീസ് കസ്റ്റഡി അപേക്ഷ നൽകും.
മഞ്ചേശ്വരത്ത് നിന്ന് സാഹസികമായാണ് ക്വട്ടേഷൻ സംഘാംഗങ്ങളെ പിടികൂടിയത്. ഷാഫിയെ പരപ്പന്‍പൊയിലില്‍ നിന്ന് കയറ്റിക്കൊണ്ടുപോയ സ്വിഫ്റ്റ് കാര്‍ സുബൈറാണ് വാടകക്കെടുത്ത് നല്‍കിയതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. നൗഷാദും ഇസ്മായില്‍ ആസിഫുമാണ് ഈ കാര്‍ ക്വട്ടേഷന്‍ സംഘത്തിന് എത്തിച്ചുകൊടുത്തത്. ഇവര്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം എത്തിയതായും സൂചനയുണ്ട്.
സംഘം ഉപയോഗിച്ച മറ്റൊരു കാര്‍ കഴിഞ്ഞ ദിവസം കാസര്‍കോട് ചെര്‍ക്കളയിലെ വര്‍ക്‌ഷോപ്പില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഈ കാര്‍ വാടകക്കെടുത്ത് ക്വട്ടേഷന്‍ സംഘത്തിന് കൈമാറിയത് കാസര്‍കോട് സ്വദേശി ഹുസൈനാണ്. അധോലോക കുറ്റവാളി രവി പൂജാരിയുടെ സേനയിലെ പ്രധാനിയായ മോനായി എന്ന നിസാം സലീമിൻ്റെ സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് സൂചനയുണ്ടെങ്കിലും ഇത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കണക്കുകൂട്ടലുകൾക്കപ്പുറമാണ് ക്വട്ടേഷൻ സംഘത്തിൻ്റെ അടിവേര് എന്നതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്.
കാസർകോട് മഞ്ചേശ്വരം കേന്ദ്രീകരിച്ചുള്ള സംഘത്തിൻ്റെ പിടിയിലാണ് ഷാഫിയെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ വിദേശത്തുള്ള കോട്ടയം സ്വദേശിയായ മോനായിയാണ് ക്വട്ടേഷൻ സംഘത്തെ നിയന്ത്രിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മംഗളുരു കേന്ദ്രീകരിച്ച് ക്വട്ടേഷൻ പ്രവർത്തനം നടത്തുന്ന മോനായി വലിയ കേസുകൾ മാത്രമാണ് ഏറ്റെടുക്കുന്നത്. സൌദി രാജ കുടുംബത്തിൻ്റെ 325 കിലോ സ്വർണം കവർച്ച ചെയ്തതാണ് തട്ടിക്കൊണ്ടുപ്പോകലിന് കാരണമെന്ന് ക്വട്ടേഷൻ സംഘം പുറത്തുവിട്ട ഷാഫിയുടെ വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. രണ്ടാമത്തെ വീഡിയോയിൽ ഷാഫിയുടെ സഹോദരൻ നൗഫലിനെതിരെ ഗുരുതര ആരോപണങ്ങളും ഉന്നയിച്ചിരുന്നു.
സ്വർണക്കവർച്ച സംബന്ധിച്ച സൂചനകൾ നേരത്തേ തന്നെ പുറത്തുവന്നതാണ്. ഷാഫിയുടെ വീഡിയോ സന്ദേശങ്ങളും ഇവ ശരിവെക്കുന്നതാണ്. മാസങ്ങളോളമുള്ള തയ്യാറെടുപ്പിനൊടുവിലാണ് തട്ടിക്കൊണ്ടുപോയത് എന്നതിനാല്‍ തന്നെ ഷാഫിയെ കണ്ടെത്താന്‍ ഇനിയും ധാരാളം കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. ഈ മാസം ഏഴിന് രാത്രിയാണ് ഷാഫിയെ തോക്കുമായെത്തിയ സംഘം കാറില്‍ കയറ്റിക്കൊണ്ടുപോയത്. കൊടുവള്ളി സ്വദേശിയായ സാലിക്ക് ശാഫി 1.35 കോടി നല്‍കാനുണ്ടെന്നും ഇതിൻ്റെ പേരിലാണ് തട്ടിക്കൊണ്ടുപോയത് എന്നുമായിരുന്നു ആദ്യ ദിവസങ്ങളില്‍ പോലീസ് കരുതിയിരുന്നത്.
സാലിയുടെ നേതൃത്വത്തില്‍ ഒരു സംഘം ശാഫിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സാലിയാണെന്ന ആരോപണത്തില്‍ ഷാഫിയുടെ ബന്ധുക്കള്‍ ഉറച്ചുനിന്നതിനാല്‍ പോലീസിൻ്റെ അന്വേഷണം ദിവസങ്ങളോളം ആവഴിക്കായിരുന്നു. ഭീഷണിപ്പെടുത്തിയെന്ന കേസില്‍ രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്ത് മൂന്ന് ദിവസത്തോളം ചോദ്യം ചെയ്‌തെങ്കിലും തട്ടിക്കൊണ്ടുപോകല്‍ സംബന്ധിച്ച ഒരു തുമ്പും കിട്ടിയിരുന്നില്ല.
തുടര്‍ന്നാണ് പഴയ കേസില്‍ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയത്. ഒരാളെ വീണ്ടും മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് അന്വേഷണം മഞ്ചേശ്വരം കേന്ദ്രീകരിച്ചുള്ള സംഘത്തിലേക്ക് നീങ്ങിയത്.