കാപ്പാട് കടൽ ഭിത്തി നിർമ്മാണം പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു
.
ദീർഘകാലമായി തകർന്നു കിടന്ന കാപ്പാട് കടൽ ഭിത്തി നിർമ്മാണ പ്രവൃത്തി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി നിർവ്വഹിച്ചു. 2021 ൽ കടൽ ഭിത്തി തകർന്നതോടെ കാപ്പാട് – കൊയിലാണ്ടി റോഡും പൂർണ്ണമായും നശിച്ചിരുന്നു. ശക്തമായ കടലാക്രമണം നേരിടുന്ന കേരളത്തിലെ പത്ത് ഹോട്ട് സ്പോട്ടുകളിൽ ഒന്നായ കാപ്പാട് പുനർനിർമ്മിക്കുന്നതിതാനായി വിദഗ്ദ സമിതി (എൻ സി സി ആർ) പഠനം നടത്തുകയും 76 കോടിയുടെ എസ്റ്റിമേറ്റ് സമർപ്പിക്കുകയും ചെയ്തിരുന്നു. പദ്ധതി കിഫ്ബിയുടെ സഹായത്തോടെ നടപ്പിലാക്കാനായിരുന്നു സർക്കാർ ആലോചിച്ചത് . എന്നാൽ കിഫ്ബിയുടെ മേൽ കേന്ദ്രഗവൺമെൻ് നടപ്പിലാക്കിയ നിയന്ത്രണം പദ്ധതിയെ പ്രതിസന്ധിയിലാക്കി.
.

.
പിന്നീട് കാനത്തിൽ ജമീല എം എൽ എയുടെ ശ്രമഫലമായി 2024- 25 ബഡ്ജറ്റിൽ പുനരുദ്ധാരണ പദ്ധതിയ്ക്കായി 6 കോടി രൂപ വകയിരുത്തി ടെണ്ടർ നടപടികൾ പൂർത്തീകരിച്ചെങ്കിലും 29 % ടെണ്ടർ എക്സസ് ആയത് കാരണം പദ്ധതി വീണ്ടും വൈകി. ഇപ്പോൾ ടെണ്ടർ എക്സസ് മന്ത്രിസഭ അംഗീകരിച്ചതിന് ശേഷമാണ് പദ്ധതി പ്രവൃത്തി പഥത്തിലെത്തുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് പ്രവൃത്തി നടപ്പിലാക്കുന്നത് .

നിലവിൽ കടൽഭിത്തിയില്ലാത്ത ഭാഗത്ത് 310 മീറ്റർ കടൽ ഭിത്തി നിർമ്മാണവും 360 മീറ്റർ പുനർനിർമ്മാണവുമടങ്ങുന്നതാണ് പദ്ധതി. ബാക്കിയുള്ള ഭാഗം പുനർ നിർമ്മിക്കുന്നതിന് നവകേരളസദസ്സിൻ്റ പദ്ധതിയിൽ ഉൾപ്പെടുത്തി 6.25 കോടി രൂപയുടെ ടെണ്ടർ നടപടികൾ ഇതിനകം പൂർത്തിയായതാണ്. കൂടാതെ റോഡ് നിർമ്മാണത്തിന് 2 കോടി രൂപയുടെ ഭരണാനുമതി ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് ഇതിനകം നൽകിയിട്ടുണ്ട്.
.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വനി ഷിനിലേഷ് പഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ്, മുന്‍ എംഎല്‍എ കെ ദാസൻ, വി.കെ വിപിൻദാസ്, പി സത്യൻ എൻ, വി ബിനേഷ്, പി ബാബുരാജ്, മുരളീധരൻ തോറോത്ത് , അവിണേരി ശങ്കരൻ എന്നിവർ സംസാരിച്ചു. എഞ്ചിനിയർമാരായ ഗിരീഷ് കുമാർ യു.കെ, രഞ്ജിത്ത് പ്രബീഷ് തുടങ്ങിയവർ സംബന്ധിച്ചു.



