KOYILANDY DIARY

The Perfect News Portal

ബോട്ടുദുരന്ത പശ്ചാത്തലത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബോട്ട് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

താനൂർ: ബോട്ടുദുരന്ത പശ്ചാത്തലത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബോട്ട് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. അറിയിപ്പുണ്ടാകുന്നതുവരെ ബേപ്പൂർ പോർട്ട് ഓഫീസറുടെ പരിധിയിലെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ടൂറിസ്റ്റ് ബോട്ട് സർവീസുകൾ നിർത്തിവയ്ക്കാനാണ്‌ നിർദേശം. പൊന്നാനി, ബേപ്പൂർ തുറമുഖങ്ങളുടെ പരിധിയിൽ സർവീസ് നടത്തുന്ന എല്ലാ ടൂറിസ്റ്റ് ബോട്ടുകളുടെ സർവീസും നിർത്തിവയ്ക്കാൻ നിർദേശിച്ചതായി ബേപ്പൂർ പോർട്ട് ഓഫീസർ ക്യാപ്റ്റൻ സിജോ ഗോർഡിയസ് ദേശാഭിമാനിയോട് പറഞ്ഞു.

സമീപകാലത്ത്‌ മലബാറിലെ വിനോദസഞ്ചാര മേഖലയുടെ വൻ കുതിപ്പിനൊപ്പം പല സ്ഥലങ്ങളിലും ടൂറിസ്റ്റ് ബോട്ട് സർവീസുകൾ സജീവമായിട്ടുണ്ട്‌. ഇവയിലേറെയും വിനോദ സഞ്ചാരവകുപ്പുമായി ബന്ധമില്ലാത്തതാണ്.  രണ്ടുതരത്തിലാണ് ബോട്ട്‌ സർവീസിന്‌ അനുമതി നൽകുന്നത്. തുറമുഖവകുപ്പ് പരിധിയിലെ മേഖലകളിൽ പോർട്ട് ഓഫീസറും ഉൾനാടൻ ജലഗതാഗതമേഖലയിൽ ഇൻലാൻഡ്‌ ആൻഡ്‌ നാവിഗേഷന്റെ രജിസ്ട്രേഷനുവേണ്ടി പ്രത്യേക സർവേ വിഭാഗവുമാണ്‌ അനുമതി നൽകുന്നത്‌. താനൂരിലേത്‌ ഇൻലാൻഡ്‌ നാവിഗേഷൻ വിഭാഗത്തിനു കീഴിലാണ്. ഇത്തരം ബോട്ടുകൾക്ക് ഫിറ്റ്നസ് നൽകുന്നത്‌ ആലപ്പുഴയിലെ ഐഎൻവി സർവേ വിഭാഗമാണ്. താനൂരിലെ ബോട്ട്‌ സർവീസിന്‌ തുറമുഖവകുപ്പിന് അപേക്ഷ നൽകിയിരുന്നെങ്കിലും അനുമതി നൽകിയിരുന്നില്ല.

Advertisements

പലരും മീൻപിടിത്ത ബോട്ടുകൾ ഉൾപ്പെടെ തട്ടിക്കൂട്ടി ടൂറിസ്റ്റ് ബോട്ടുകളാക്കി രൂപമാറ്റം വരുത്തുന്നുണ്ട്‌. അടിഭാഗം കൂർത്ത രീതിയിലുള്ള നിർമിതിയാണ് മീൻപിടിത്ത ബോട്ടുകളുടേത്. യാത്രാബോട്ടുകളുടെ നിർമാണരീതിയിൽ വലിയ വ്യത്യാസമുണ്ട്. ഇത്‌ ഗൗനിക്കാതെ യാത്ര ബോട്ടിറക്കുന്നത് ദുരന്തങ്ങൾക്ക് വഴിയൊരുക്കുമെന്നാണ്‌ വിദഗ്ധരുടെ അഭിപ്രായം.

Advertisements