KOYILANDY DIARY

The Perfect News Portal

കേരളത്തിൻ്റെ ബദൽ നയങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിച്ച് ഇല്ലാതാക്കുവാൻ കേന്ദ്രം ശ്രമിക്കുന്നു: മുഖ്യമന്ത്രി

കൊച്ചി: പട്ടിണി സൂചികയിലും  ദാരിദ്രാവസ്ഥയിലും ലോകരാജ്യങ്ങൾക്കിടയിൽ ഏറെ പിറകിൽ നിൽക്കുന്ന രാജ്യത്ത്  അത് മറികടക്കുവാൻ സാധാരണക്കാർക്ക് വേണ്ടി സംസ്ഥാനം  നടത്തുന്ന ബദൽ നയങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിച്ച് ഇല്ലാതാക്കുവാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൻജിഒ യൂണിയൻ വജ്രജൂബിലി ആഘോഷങ്ങൾ എറണാകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ആഗോളവത്കരണ, നവഉദാര നടപടികൾ നടപ്പാക്കിയ കോൺഗ്രസും ആ നയങ്ങൾ ഇപ്പോൾ ആവേശത്തോടെ നടപ്പാക്കുന്നകേന്ദ്രവും രാജ്യത്തെ സാധാരണജനങ്ങളെ കാണുന്നില്ല. അവരുടെ ഭരണത്തിൽ  ശതകോടീശ്വരൻമാർ വീണ്ടും ധനികരാകുന്നു. മഹാഭുരിപക്ഷം വരുന്ന സാധാരണ ജനങ്ങളെ പരിഗണിക്കുന്നതേയില്ല. സാധാരണ ജനങ്ങൾ തൊഴിലില്ലായ്മയും പട്ടിണിയും മൂലം കൂടുതൽ ദുരിതത്തിലാകുന്നു. ഇതിനെതിരെ  ബദൽ നയങ്ങളൊരുക്കുമ്പോൾ അതിനെ എതിർക്കുയാണ് കേന്ദ്രം.

തൊഴിലില്ലായ്മ അതിരൂക്ഷമാണ്. കേന്ദ്ര സർക്കാരിന് കീഴിൽ പത്ത് ലക്ഷം തസ്തികകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. അത് നികത്തുവാനോ ജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കാനോ ഒരു നടപടിയും കേന്ദ്രം സ്വീകരിക്കുന്നില്ല. തൊഴിൽ ചെയ്യാവുന്ന പ്രായത്തിലുള്ള 90 കോടിയോളം ആളുകൾ ഉള്ള നാട്ടിലാണ് തൊഴിൽ നൽകാതിരിക്കുന്നത്. സംഘടിത തൊഴിൽ മേഖലയിലും ഇടപെടലുകളാണ് നടക്കുന്നത്. മിനിമം കൂലി, സംഘടിക്കുവാനുള്ള അവകാശം  ഇതെല്ലാം ഇല്ലാതാക്കുവാനുള്ള വലിയ നീക്കം നടക്കുകയാണ്.

Advertisements

സാമൂഹ്യ പ്രതിബദ്ധതയോടെ പല കാര്യങ്ങളും നല്ല നിലയിൽ എൻജിഒ യൂണിയൻ നടപ്പാക്കുന്നുണ്ട്. സാലറി ചലഞ്ചിലടക്കം നല്ല ഇടപെടലാണ് ഉണ്ടായത്. മറ്റ് പല സംസ്ഥാനങ്ങളും ശമ്പളം മരവിപ്പിക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തപ്പോൾ   ശമ്പളപരിഷ്ക്കരണം നമ്മൾ നടപ്പാക്കി.  എന്നാൽ സിവിൽ സെർവീസിൽ കാര്യശേഷി ഇനിയും ഉയരേണ്ടതുണ്ടെന്നും അതിന് കൂട്ടായ പരിശ്രമം ഉണ്ടാകണമെന്നും മുഖ്യമന്ത്രി  പറഞ്ഞു.