അട്ടപ്പാടി മധു കൊലക്കേസ്: വിധി ഏപ്രില്‍ 4ന്. പ്രതികൾ ശിക്ഷിക്കപ്പെടുന്ന പ്രതീക്ഷയിൽ മധുവിൻ്റെ കുടുംബം
അട്ടപ്പാടി മധു കൊലക്കേസ്: വിധി ഏപ്രില്‍ 4ന്. പ്രതികൾ ശിക്ഷിക്കപ്പെടുന്ന പ്രതീക്ഷയിൽ മധുവിൻ്റെ കുടുംബം. 2018 ഫെബ്രുവരി 22 നായിരുന്നു അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്. കേസിൽ 16 പ്രതികളാണുള്ളത്. 2022 ഏപ്രിൽ 28 നാണ് സാക്ഷി വിസ്താരം ആരംഭിച്ചത്. 103 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 24 പേർ കൂറുമാറി. പ്രതിഭാഗം എട്ട് സാക്ഷികളെയും ഹാജരാക്കി.
അരിയും പലവ്യഞ്ജനങ്ങളും മോഷ്ടിച്ചെന്ന് പറഞ്ഞ് പ്രതികൾ കാട്ടിൽ കയറി മധുവിനെ പിടിച്ചു കെട്ടി കൊണ്ടു വന്ന് മർദ്ദിക്കുകയായിരുന്നു .ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിൻ്റെ ശരീരത്തിലുണ്ടായിരുന്നത് 45ലേറെ മുറിവുകളായിരുന്നു. തലയ്ക്കേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്.