താമരശ്ശേരി ചുരത്തില്‍ ആംബുലന്‍സിൻ്റെ വഴിമുടക്കിയ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്.
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ ആംബുലന്‍സിൻ്റെ വഴിമുടക്കിയ കാര്‍ ഡ്രൈവര്‍ക്കെതിരെ കോഴിക്കോട് എന്‍ഫോഴ്‌സ്‌മെൻ്റ് ആര്‍. ടി. ഒ കേസെടുത്തു. ചുരത്തിൽ ഗതാഗതകുരുക്കുള്ള സമയത്ത് വാഹനങ്ങളെല്ലാം ലൈന്‍ ട്രാഫിക് പാലിക്കുന്നതിനിടെ മധ്യവര മറി കടന്ന് കാര്‍ നിര്‍ത്തിയിടുകയായിരുന്നു. റോഡിൻ്റെ മധ്യത്തില്‍ കാര്‍ കിടന്നത് കാരണം കോഴിക്കോട്ടെ ആശുപത്രിയിലേക്ക് രോഗിയെയും കൊണ്ടു പോവുകയായിരുന്നു ആംബുലന്‍സിന് പെട്ടെന്ന് കടന്നു പോകാന്‍ കഴിഞ്ഞില്ല.
മറ്റു വാഹനയാത്രികരും സ്ഥലത്തുണ്ടായിരുന്നുവരും ഇടപ്പെട്ടതിന് ശേഷമാണ് ആംബുലന്‍സ് ഗതാഗത തടസ്സത്തില്‍ നിന്ന് ഒഴിവായത്. എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനങ്ങളും ഈ കാര്‍ യാത്രികൻ്റെ തെറ്റായ നടപടി മൂലം കുരുക്കിലായി. ചുരത്തിലെ രൂക്ഷമായ ഗതാഗത തടസ്സത്തിന് ഒരു കാരണം ഗതാഗത നിയമം പാലിക്കാതെ എത്തുന്ന ഇത്തരം വാഹന യാത്രികരാണെന്നാണ് ചുരം സംരക്ഷണ സമിതി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.
ചുരത്തില്‍ മണിക്കൂറുകളോളം ഉണ്ടാകുന്ന ഗതാഗത തടസ്സം നീക്കുന്നതിന് ക്രിയാത്മകമായ നിര്‍ദ്ദേശമാണ് കോഴിക്കോട് മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട് വെക്കുന്നത്. എന്‍ഫോഴ്‌സ്‌മെൻ്റ് ആര്‍. ടി. ഒ യുടെ നിര്‍ദ്ദേശപ്രകാരം നിയമലംഘനത്തിന് അയ്യായിരം രൂപ പിഴയടക്കാൻ കാര്‍ ഡ്രൈവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.