KOYILANDY DIARY.COM

The Perfect News Portal

ജലനിരപ്പ്‌ ഉയരുന്നതിനാൽ നിലമ്പൂരിലേക്കുള്ള യാത്ര മാറ്റിവയ്‌ക്കാന്‍ നിര്‍ദ്ദേശം

മലപ്പുറം: കനത്ത മഴയെത്തുടര്‍ന്ന്‌ വെള്ളത്തിലായ നിലമ്പൂരിലേക്കുള്ള യാത്ര എല്ലാവരും മാറ്റി വയ്‌ക്കണമെന്ന്‌ സി ഐ സുനില്‍ പുളിക്കല്‍ അറിയിച്ചു. ടൗണിലും പരിസരങ്ങളിലും ജലനിരപ്പ്‌ ഉയരുകയാണ്‌. കരുളായിയില്‍ ഉരുള്‍പൊട്ടിയതും വെള്ളം ഉയരാന്‍ കാരണമായി. റോഡുകള്‍ പലതും ഗതാഗതയോഗ്യമല്ലാതായിട്ടുണ്ട്‌. രക്ഷാപ്രവര്‍ത്തനം കാണാനും ആളുകള്‍ തടിച്ചുകൂടരുതെന്ന്‌ പൊലീസ്‌ അറിയിച്ചു.

ചാലിയാറും, കരിമ്പുഴയും, പുന്നപുഴയും കെഎന്‍ജി റോഡിലേക്ക്‌ കയറി ഒഴുകുകയാണ്‌. ഗൂഡല്ലൂര്‍ – നിലമ്ബൂര്‍ റോഡില്‍ ഗതാഗതം പൂര്‍ണ്ണമായി നിലച്ചു. ആളുകളോടെ ടൗണുകളിലേക്ക് എത്തരുന്നതെന്ന് പൊലീസ്‌ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. കെട്ടിടങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ, മലപ്പുറം – പെരിന്തല്‍മണ്ണ ഫയര്‍ഫോഴ്സ് യൂണിറ്റുകളുടെ ഡിങ്കികളില്‍ ഫയര്‍ ഫോഴ്‌സും, ഇആര്‍എഫും ചേര്‍ന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്‌. ചുങ്കത്തറ പൂച്ചക്കുത്ത് 18 വീടുകളില്‍ വെള്ളം കയറി.

ചുങ്കത്തറ ഗവ: എല്‍ പി സ്ക്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ചുങ്കത്തറ കാലിക്കടവില്‍ ഒമ്ബത്‌ വീടുകള്‍ വെള്ളത്തില്‍ മുങ്ങി. ഇവിടെ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്‌. വഴിക്കടവ് വനാന്തര്‍ഭാഗത്തെ പുഞ്ചകൊല്ലി, അളക്കല്‍ ആദിവാസി കോളനിയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് തടസ്സമായി കോരന്‍ പുഴ കരകവിഞ്ഞ്‌ ഒഴുകുകയാണ്‌. വന പാതയില്‍ വന്‍ ഗര്‍ത്തം രൂപം കൊണ്ടു. നാടുകാണി ചുരം അന്തര്‍ സംസ്ഥാന പാതയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന്‌ ഇരു സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളും അടച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *