KOYILANDY DIARY.COM

The Perfect News Portal

എം.സി.എഫ് നിർമ്മാണം ഗ്രാമപഞ്ചായത്തിന് അനിവാര്യം

എം.സി.എഫ് നിർമ്മാണം ഗ്രാമപഞ്ചായത്തിന് അനിവാര്യം. കൊയിലാണ്ടി: അരിക്കുളം ഗ്രാമപഞ്ചായത്തിൽ എം.സി.എഫ് (മെറ്റീരിയൽ കലക്ളക്ഷൻ ഫെസിലിറ്റി) നിർമ്മിക്കുന്നതിന് വേണ്ടി സർക്കാർ അനുവദിച്ചുതന്ന 5 സെൻറ് ഭൂമിയിലാണ് എം.സി.എഫിനായി പണി തുടങ്ങിയത്. ഇവിടെ മാലിന്യ സംഭരണ കേന്ദ്രമല്ല നിർമിക്കുന്നതെന്നും വീടുകളിൽ നിന്നു ഹരിത കർമ്മസേന ശേഖരിക്കുന്ന കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക്കുകൾ തരം തിരിച്ച് വലിയ ലോറികളിൽ കയറ്റി അയ്ക്കുക മാത്രമാണ് ചെയ്യുകയെന്നും അധികൃതർ പറഞ്ഞു.
കയറ്റി അയക്കുന്ന പ്ലാസ്റ്റിക്കിന് കിലോക്ക് 18 രൂപ വരെ ലഭിക്കും. ഇപ്പോൾ 10 രൂപ കമ്പനിക്ക് നൽകിയാണ് കയറ്റി വിടുന്നത്. ഇതിനെതിരെയാണ് യു.ഡി.എഫ്, ബി.ജെ.പി സഖ്യം സമരം ചെയ്യുന്നത്. കേരളത്തിലെ 1100 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും എം.സി.എഫിൻ്റെ പണി പൂർത്തീകരിച്ചിരിക്കുകയാണ്. ഇതിൽ യു.ഡി.എഫും ബി.ജെ.പി യും ഭരിക്കുന്ന പഞ്ചായത്തുകളുമുണ്ട്. കേന്ദ്ര ഗവൺമെൻ്റ് സ്വച്ച് ഭാരത് അഭിയാൻ കേരള ഗവൺമെൻ്റ് സുചിത്വമിഷൻ എന്നിവയുടെ നിർദ്ദേശപ്രകാരം അനിവാര്യ ചുമതലയാണിത്. ഇത് നിർവഹിക്കാൻ പഞ്ചായത്ത് ഭരണകൂടം ബാധ്യസ്ഥരാണ്.
ഇതിനെ മാലിന്യ സംസ്കരണ പ്ലാൻ്റായി ചിത്രീകരിച്ച് പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഈ വിഷയത്തിൽ മൂന്നു വർഷമായി പല തലങ്ങളിലും ഔദ്യോഗിക ചർച്ചകൾ നടത്തിവരുന്നുണ്ട്. മുൻ ജില്ലാ കലക്ടർ സാംബശിവ റാവു പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചശേഷം കണ്ടെത്തിയതാണ് ഈ സ്ഥലം. പുതിയ ഭരണ സമിതി വന്ന ശേഷം പഞ്ചായത്ത് സർവകക്ഷികളുടെയും സമരക്കാരുടെയും യോഗങ്ങൾ നിരവധി തവണ ചേർന്നതാണ്.
അവസാനമായി കഴിഞ്ഞ മാസം 25-ാം തിയ്യതി കലക്ടറുടെ നിർദ്ദേശ പ്രകാരം വടകര ആർ. ടി. ഒ സർവകക്ഷികളുടെയും പഞ്ചായത്ത് അധികാരിയുടെയും സമരക്കാരുമായി ചർച്ച നടത്തി. ഇതിൽ അഞ്ചു സെൻ്റ് ഭൂമി എം സി എഫ് നിർമ്മാണത്തിന് മാത്രമായി സർക്കാർ വിട്ടു നൽകിയതാണ്. ഇവിടെ മറ്റൊന്നും തന്നെ നിർമ്മിക്കാൻ കഴിയില്ല. ഇത് പൊതു ഇടമല്ല, ഇറിഗേഷൻ ഭൂമിയാണ് എന്ന് കൃത്യമായി ബോധ്യപ്പെടുത്തി. പൊതു ഇടം കണ്ടെത്താൻ കൂട്ടായി ശ്രമിക്കാൻ നിർദ്ദേശിച്ചു. അതിനു ശേഷമാണ് ഗ്രാമപഞ്ചായത്തിനോട് ചുമതല നിർവഹിക്കാൻ ആവശ്യപ്പെട്ടത്.
ഇപ്പോൾ ഇത് പൊതു ഇടമാണെന്നും ഇവിടെ നിർമ്മിതി അനുവദിക്കുകയില്ലന്നും പ്രഖ്യാപിച്ചു കൊണ്ടാണ് സമരം നടത്തുന്നത്. മാർച്ച് 10 ന് നിർമ്മാണ പ്രവർത്തി ആരംഭിക്കുമെന്ന് പോലീസ് വളരെ നേരത്തെ തന്നെ സമരക്കാരെ അറിയിച്ചതാണ്. സമരത്തിലേക്ക് പോലീസ് ഇരച്ചു കയറി അക്രമിച്ചു എന്ന് വാർത്തകൾ സൃഷ്ടിച്ചു കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേവലം 53 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കൊയിലാണ്ടി തഹസിൽദാരും സി. ഐ യും ചേർന്ന് വളരെ സമാധാനപരമായാണ് അറസ്റ്റ് ചെയ്തു നീക്കിയത്.
പത്രസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. എം സുഗതൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് കെ. പി. രജനി, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ എം. പ്രകാശൻ, എൻ. വി. നജീഷ് കുമാർ, എൻ. എം. ബിനിത എന്നിവർ പങ്കെടുത്തു.
Share news