കോഴിക്കോട് കോർപ്പറേഷൻ കെട്ടിട നമ്പർ തട്ടിപ്പ്: 4 ഇടനിലക്കാരെ കസ്റ്റഡിയിൽ വാങ്ങും
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പു കേസിൽ നാലു ഇടനിലക്കാരെ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ അപേക്ഷ നൽകി. നാലു പേരെയും കോർപ്പറേഷൻ ഓഫീസിൽ തെളിവെടുപ്പിന് കൊണ്ടു പോവണമെന്നും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു. കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണോദ്യോഗസ്ഥനായ ഫറോക്ക് അസി. കമ്മിഷണർ എ.എം. സിദ്ദിഖ് അപേക്ഷ നൽകിയത്. ഇത് ചൊവ്വാഴ്ച പരിഗണിക്കും.
നാലുപ്രതികൾ ജില്ലാകോടതിയിൽ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കാനായി 13-ലേക്ക് മാറ്റി. സി.ജെ.എം. കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയതിനാൽ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. തെളിവെടുപ്പ് കഴിഞ്ഞതിനാൽ തങ്ങൾക്ക് ജാമ്യമനു വദിക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ ജീവനക്കാരനായ എൻ.പി. സുരേഷ്, എം. അനിൽകുമാർ എന്നിവർ സി.ജെ.എം. കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഇതും പരിഗണിക്കാനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി.