താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ നിർത്തലാക്കിയതിനെതിരെ ബിജെപി

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ നിർത്തലാക്കിയതിനെതിരെ ബിജെപി ആശുപത്രിയുടെ മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു. ആയിരക്കണക്കിന് രോഗികൾ നിത്യേനയെന്നോണം ആശ്രയിക്കുന്ന ആശുപത്രിയിൽ നിസ്സാര കാരണങ്ങൾ പറഞ്ഞു പോസ്റ്റ്മോർട്ടം നടപടികൾ നിർത്തലാക്കിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇപ്പോൾ കൊയിലാണ്ടിയിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള മെഡിക്കൽ കോളേജിൽ നിന്നാണ് പോസ്റ്റ് മോർട്ടം നടത്തുന്നത്.

ഇത് പാവപ്പെട്ട കുടുംബങ്ങൾക്ക് 25,000 രൂപയെങ്കിലും അധിക ബാധ്യത ഉണ്ടാക്കുന്നതാണ്. പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലങ്കിൽ ആശുപത്രി സൂപ്രണ്ടിനെ ഖരാവോ ചെയ്യുന്നത് ഉൾപ്പെടെയുള്ള സമര പരിപാടികളുമായി ബി.ജെ.പിക്ക് മുന്നിട്ടറങ്ങേണ്ടി വരുമെന്ന് മണ്ഡലം പ്രസിഡണ്ട് എസ്.ആർ ജയ്കിഷ് പറഞ്ഞു.


ആശുപത്രിയിൽ ഡയാലിസിസ് രോഗികൾ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കാനും നടപടി ഉണ്ടാവണം. ഇപ്പോൾ പ്രതിദിനം ഡയാലിസിസ് ചെയുന്ന രോഗികളുടെ എണ്ണം വളരെ കുറവാണ്. രണ്ടോ മൂന്നോ ഷിഫ്റ്റുകളായി ഡയാലിസിസ് നടത്തിയാൽ കൂടുതൽ പേർക്ക് ഡയാലിസിസ് ചെയ്ത് നിലവിലെ സൗകര്യങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്താവുന്നതാണ്. സ്വകാര്യ ഡയാലിസിസ് കേന്ദ്രങ്ങളെയാണ് മിക്ക രോഗികളും ആശ്രയിക്കുന്നത്.


പ്രതിഷേധ പരിപാടി ജില്ല ട്രഷറർ വി കെ ‘ജയൻ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.ആർ ജയികിഷ്മസ്റ്റർ അധ്യക്ഷത വഹിച്ചു. കെവി. സുരേഷ്, വീകെ. മുകുന്ദൻ, ഒ. മാധവൻ, അഭിൻഅശോക്, വൈശാഖ്. കെകെ, പ്രീജിത്, ഗിരിജ ഷാജി, അഡ്വ. വിനിഷ, രവിവല്ലത്ത്, കെ.പി.എൽ. മനോജ്, വികെ. രാമൻ രജീഷ് തൂവക്കോട് എന്നിവർ സംസാരിച്ചു.


