കൊയിലാണ്ടി ഫിഷിംഗ് ഹാർബറിൽ കൂടുതൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തും
കൊയിലാണ്ടി: ചെറുകിട മത്സ്യ കച്ചവടക്കാരുടെയും മത്സ്യത്തൊഴിലാളികളുടെയും അഭ്യർത്ഥന മാനിച്ച് എം.എൽ.എ ഹാർബറിൽ വിളിച്ചു ചേർത്ത യോഗത്തിൽ നിലവിലുള്ള രീതിയിൽ തന്നെ കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മത്സ്യബന്ധനം തുടരാൻ തീരുമാനിച്ചു. ഹാർബറിന് പുറത്തെ പഴയ ഫിഷ് ലാന്റിംഗ് സെന്റർ ലോക് ഡൗൺ തീരുന്ന 17 മുതൽ കർശന നിയന്ത്രണങ്ങളോടെ പരിമിതമായി തുറക്കാനും തീരുമാനിച്ചു. മറ്റ് ഹാർബറുകളിൽ നിന്നും ചെറുകിട കച്ചവടക്കാർക്കായി വരുന്ന മത്സ്യങ്ങൾ ഈ പഴയ ഫിഷ്ലാന്റിംഗ് സെന്ററിൽ നിന്നായിരുന്നു കച്ചവടം നടത്തിയിരുന്നത്. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വ്യാപക പരാതിയിൻമേൽ ഇവിടെ നിന്നുള്ള കച്ചവടം നിർത്തിയിരുന്നു. ഇതുമൂലം തൊഴിലില്ലാതായ ചെറുകിട മത്സ്യകച്ചവടക്കാരും അനുബന്ധ തൊഴിലാളികളും പ്രയാസത്തിലായിരുന്നു.
ഇപ്പോൾ ലോക് ഡൗൺ തീരുന്ന മുറയ്ക്ക് ഹാർബർ മാനേജിംഗ് കമ്മറ്റി, ഫിഷ് മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ വെക്കുന്ന വളണ്ടിയർമാരുടെ മേൽനോട്ടത്തിൽ കർശന കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായാണ് ലാന്റിംഗ് സെന്റർ തുറക്കാൻ യോഗത്തിൽ തീരുമാനമായിട്ടുള്ളത്. കനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ കൗൺസിലർ വി. പി. ഇബ്രാഹിംകുട്ടി, ഹാർബർ എഞ്ചിനീയറിംഗ് എക്സിക്യുട്ടീവ് എഞ്ചിനീയർ ഷീബ ഫ്രാൻസിസ്, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ അനൂജ, സി.ഐ സന്ദീപ് കുമാർ, സി.ഐ. അൽത്താഫ് അലി, മറൈൻ എൻഫോഴ്സ്മെന്റ് എസ്.ഐ അനീശൻ,ഫിഷറീസ് നോഡൽ ഓഫീസർ നിഷ, ഹാർബർ മാനേജ്മെന്റ് കമ്മറ്റി അംഗങ്ങൾ ഫിഷ്മർച്ചെന്റ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.