14ാം നിയമസഭയുടെ 22ാം സമ്മേളനത്തിന് തുടക്കമായി
തിരുവനന്തപുരം: 14ാം നിയമസഭയുടെ 22ാം സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ച പ്രതിപക്ഷത്തെ ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഭരണഘടനാ പരമായ തൻ്റെ ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ അനുവദിക്കണമെന്ന് ഗവര്‍ണര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.
രാവിലെ 9ന് സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം സഭ തടസ്സപ്പെടുത്താന്‍ ശ്രമം തുടങ്ങിയെങ്കിലും നയപ്രഖ്യാപന പ്രസംഗം തുടര്‍ന്നു. കോവിഡ് മഹാമാരിയുടെ ലോക് ഡൗണ്‍ കാലത്ത് ആരേയും പട്ടിണിക്കിടാത്ത സര്‍ക്കാരാണിതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഏറെ വെല്ലുവിളികള്‍ നേരിട്ട സര്‍ക്കാരാണിത്. മുന്നോട്ടുള്ള പാതയും ദുര്‍ഘടമാണ്. അതിനെയും മറികടക്കാന്‍ കഴിയും . കോവിഡ് രോഗം സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചു. കോവിഡ് രോഗികളുടെ എണ്ണം കുറയ്ക്കാന്‍ കഴിയണം. കോവിഡിനെ നേരിടാന്‍ നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ചു. 20000 കോടിയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ച ആദ്യ സര്‍ക്കാരാണിത്.നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ച് കോവിഡിനെ നേരിട്ടു.
തദ്ദേശഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് മികച്ച പ്രവര്‍ത്തനമാണ് ആരോഗ്യ, റവന്യൂ, പൊലീസ് വിഭാഗങ്ങള്‍ നടത്തിയത്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം കൊണ്ടുവന്ന് പാസ്സാക്കി. ടെസ്റ്റിംഗിന് കൃത്യമായി എല്ലാ ജില്ലകളിലും സജ്ജീകരിച്ചു. ദിശ ഹെല്‍പ് ലൈനുകള്‍ തുറന്നു. ക്വാറന്റീനിലുള്ളവര്‍ക്കും, ചികിത്സയിലുള്ളവര്‍ക്കും, അതിഥിത്തൊഴിലാളികള്‍ക്കും, മുതിര്‍ന്ന പൗരന്‍മാര്‍ക്കും, അടിയന്തരസഹായം ആവശ്യമുള്ളവര്‍ക്കും കൃത്യമായ പിന്തുണ നല്‍കി. ആശ, അങ്കണവാടി പ്രവര്‍ത്തകരുടെ സേവനം അതുല്യമായിരുന്നു.
സര്‍ക്കാരിന്റെ അഭിമാന പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കേന്ദ്ര ഏജന്‍സികള്‍ തടസ്സം നില്‍ക്കുന്നു .കൊവിഡ് മൂലം ഉള്ള സാമ്ബത്തിക മാന്ദ്യം നേരിടാന്‍ ഉള്ള കേന്ദ്ര സഹായം പോരാ. ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാന്‍ ഇനിയും 2023 വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. കടമെടുപ്പ് പരിധി കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. പ്രതിസന്ധി കാലത്ത് ഇത്തരത്തില്‍ ആശയക്കുഴപ്പങ്ങളുണ്ടാകുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്
തദ്ദേശ തെരഞ്ഞെടുപ്പ് സര്‍ക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതാണ്. 2 ലക്ഷത്തിലേറെ പേര്‍ക്ക് അടച്ചുറപ്പുള്ള വീടുകള്‍ സര്‍ക്കാര്‍ നല്‍കി. ദുരിത കാലത്ത് സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം പ്രശംസനീയമാണ്.
പൗരത്വനിയമം കൊണ്ടുവന്ന കാലം മുതല്‍ മതേതരത്വം സംരക്ഷിക്കണമെന്ന് പല തവണ ആവശ്യമുന്നയിച്ച, അതിന് വേണ്ടി നിലനിന്ന സര്‍ക്കാരാണ് കേരളത്തിലേത്. സഹകരണമനോഭാവത്തോടെ കേന്ദ്രവും സംസ്ഥാനങ്ങളും മുന്നോട്ട് പോകണമെന്നത് സംസ്ഥാനസര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടാണ്.
കാര്‍ഷിക നിയമം കേരളത്തിന് തിരിച്ചടിയാണ്. താങ്ങുവില ഇല്ലാതാക്കുന്നത് അപലപനീയം .കുത്തകകളെ സഹായിക്കുന്നതാണ് കാര്‍ഷിക നിയമത്തിലെ വ്യവസ്ഥകളെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്ക്കരിച്ചു. .