1.69 കോടിയുടെ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തിയ പ്രതി മരിച്ച നിലയിൽ
കോഴിക്കോട്: ബാങ്കില്‍ മുക്ക് പണ്ടം പണയം വച്ച് 1 കോടി 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കേസിലെ പ്രധാന കൂട്ടുപ്രതിയെന്ന് കരുതുന്ന പയിമ്പ്ര സ്വദേശി ചരപറമ്പ് ചന്ദ്രനാണ് മരിച്ചത്. കോഴിക്കോട് പി.എം താജ് റോഡിലെ ദേശസാല്‍കൃത ബാങ്ക് ശാഖയില്‍ നിന്ന് സ്വര്‍ണമെന്ന വ്യാജേന അഞ്ചര കിലോ മുക്കുപണ്ടം പണയംവെച്ച് 1,69,51,385 രൂപ തട്ടിയെന്നാണ് കേസ്.
പയിമ്പ്ര പുത്തുകുളത്തിലെ വീട്ടിനടുത്തുള്ള അമ്പലക്കുളത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. അപ്രൈസറായ ചന്ദ്രന്‍ ഉള്‍പ്പെടെ ഒന്‍പത് പേരെ പ്രതികളാക്കിയാണ് പൊലീസ് കേസെടുത്തത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വയനാട് മണവയല്‍ അങ്ങാടിശേരി പുതിയേടത്ത് വീട്ടില്‍ കെ.കെ. ബിന്ദു (43)വിനെ അറസ്റ്റ് ചെയ്തിരുന്നു. 2020 ഫെബ്രുവരി മുതല്‍ ഒന്‍പത് അക്കൗണ്ടുകളില്‍നിന്നായി 44 തവണകളായാണ് വ്യാജ സ്വര്‍ണം ബാങ്കില്‍ പണയം വച്ചത്. ബാങ്കിന്റെ വാര്‍ഷിക ഓഡിറ്റുമായി ബന്ധപ്പെട്ടു നടത്തിയ പരിശോധനയിലാണ് തട്ടിപ്പുവിവരം പുറത്തായത്.
പി.എം താജ് റോഡില്‍ ബിന്ദുവിന്റെ ഉടമസ്ഥതയിലുള്ള പിങ്ക് ബ്യൂട്ടി പാര്‍ലറിലും മെസ് ഹൗസിലും മിഠായിത്തെരുവിലെ പിങ്ക് സ്റ്റിച്ചിംഗ് യൂണിറ്റിലും ടൗണ്‍ പോലീസ് പരിശോധന നടത്തി. ഇവിടങ്ങളില്‍നിന്ന് വ്യാജസ്വര്‍ണം പിടികൂടിയിരുന്നു. പെട്ടെന്ന് മുക്കുപണ്ടമാണെന്നു തിരിച്ചറിയാത്ത തരത്തില്‍ ആഭരണങ്ങളില്‍ 10 ശതമാനത്തോളം സ്വര്‍ണം പൂശിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.