സ്ഥാനാര്‍ഥിയുടെ ഭാര്യക്കുനേരെ അജ്ഞാതൻ്റെ ആക്രമണം
മുക്കം: നഗരസഭയിലെ അഞ്ചാം ഡിവിഷനായ തോട്ടത്തിന്‍ കടവില്‍ മത്സരിക്കുന്ന സി.പി.എം സ്ഥാനാര്‍ഥി നൗഫല്‍ മല്ലിശ്ശേരിയുടെ ഭാര്യക്കുനേരെ അജ്ഞാതൻ്റെ ആക്രമണം. യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാനിദക്കുനേരെയാണ് അക്രമം നടത്തിയത്.
ഞായറാഴ്ച രാവിലെ 7.45ഓടെ തിരുവമ്പാടിയില്‍ ജോലിചെയ്യുന്ന സ്വകാര്യ ലാബില്‍വെച്ചാണ് അക്രമം. ഒരാള്‍ കടന്നുവന്ന് ഷാനിദയുടെ കഴുത്തില്‍ മുണ്ട് മുറുക്കി മര്‍ദിക്കുകയായിരുന്നു. ബഹളംവെച്ചതോടെ അക്രമി രക്ഷപ്പെട്ടു. അബോധാവസ്ഥയിലായ ഷാനിദയെ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. നൗഫലിനോട് മര്യാദക്കു നില്‍ക്കാന്‍ പറയണം, ഇല്ലെങ്കില്‍ വിവരം അറിയും എന്നു പറഞ്ഞ് കഴുത്തു ഞെരിച്ചു എന്നും ബഹളം ഉണ്ടാകാന്‍ ശ്രമിച്ചപ്പോള്‍ അക്രമി പോയി എന്നുമാണ് പൊലീസില്‍ നല്‍കിയ പരാതി. ലാബിനുള്ളിലേക്ക് ഒരാള്‍ മാത്രമാണ് കയറിയതെന്നും പുറത്ത് ആരെങ്കിലും ഉണ്ടോ എന്ന് തനിക്ക് അറിയില്ല എന്നും ഷാനിദ പറയുന്നു. മാസ്ക് ധരിച്ചെത്തിയതിനാല്‍ തിരിച്ചറിയാനും ബുദ്ധിമുട്ടായി.
വ്യാഴാഴ്ച നടന്ന നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധനക്കിടയില്‍ ചിലരുമായി വാക്ക് തര്‍ക്കമുണ്ടായി. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണോ എന്ന് സംശയിക്കുന്നതായി ഇവര്‍ പറയുന്നു. തിരുവമ്പാടി എസ്.ഐ നിജീഷിെന്റ നേതൃത്വത്തിലുള്ള സ്െപഷല്‍ ബ്രാഞ്ചടക്കമുള്ള പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. സമീപത്തെ കടകളിലെ സി.സി.ടി.വി കാമറകളുടെ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഞായറാഴ്ചയായതിനാല്‍ സംഭവ മേഖലയിലെ കടകള്‍ പലതും അടഞ്ഞുകിടന്നതിനാല്‍ തിങ്കളാഴ്ച പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.