സി പി ഐ (എം) ചെത്ത് വ്യവസായ ലോക്കൽ സെക്രട്ടറിയായി എം.എ. ഷാജിയെ തെരഞ്ഞെടുത്തു
കൊയിലാണ്ടി: സി പി ഐ (എം) ചെത്ത് വ്യവസായ തൊഴിലാളി ലോക്കൽ സെക്രട്ടറിയായി എം. എ. ഷാജിയെ തെരഞ്ഞെടുത്തു. യൂണിയൻ ഹാളിൽ കെ. കെ. സുരേന്ദ്രൻ നഗറിൽ വെച്ച് നടന്ന സമ്മേളനത്തിലാണ് എം.എ. ഷാജിയെ തെരഞ്ഞെടുത്തത്. സമ്മേളന നഗരിയിൽ മുതിർന്ന അംഗം ടി.കെ. ഗംഗാധരൻ പതാക ഉയർത്തിയതിന്ശേഷം പ്രതിനിധികൾ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന സമ്മേളനം സിപിഐ(എം) കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഒരു ലക്ഷത്തിലധികം തൊഴിലാളികൾ ജോലി ചെയ്ത് വരുന്ന കേരളത്തിലെ പരമ്പരാഗത വ്യവസായമായ ചെത്ത് വ്യവസയായം ഏറെ വർഷങ്ങളായി പ്രതിസന്ധിയിലാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
ചെത്ത് വ്യവസായത്തെ കാലോചിതമായി പരിഷ്കരിക്കുക, അടുത്ത വർഷത്തേക്കുള്ള കള്ള് ഷാപ്പുകളുടെ ലേല നടപടികൾ ആരംഭിക്കുന്നതിനു മുമ്പായി ടോഡി ബോർഡിന്റെ പ്രവർത്തനം ആരംഭിക്കുക, ദേശീയ സംസ്ഥാന പാതകളുടെ നവീകരണത്തിന്റെ ഭാഗമായി കള്ള് ഷാപ്പ് കെട്ടിടങ്ങൾ പൊളിച്ചു മാറ്റി സ്ഥാപിക്കുന്നതിന് ദൂരപരിധി നിയമം ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
എം.എ. ഷാജി റിപ്പോർട്ട് അവതരിപ്പിച്ചു. ടി.കെ. ജോഷി, പി.എം. രമേശൻ എന്നിവരുൾപ്പെട്ട പ്രിസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. സിപിഐഎം ജില്ലാകമ്മറ്റി അംഗം കെ ദാസൻ, ഏരിയകമ്മറ്റി അംഗങ്ങളായ ടി. കെ. ചന്ദൻ, സി. അശ്വനീദേവ്, അഡ്വ. കെ. സത്യൻ, കെ. ടി. സിജേഷ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. എം എ ഷാജിയെ ഐക്യകണ്ഠേന സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഒമ്പതംഗ ലോക്കൽ കമ്മറ്റിയും തിരഞ്ഞെടുത്തു. ഏരിയ സമ്മേളന പ്രതിനിധികളായി എം എ ഷാജി, ടി.കെ. ജോഷി, പി. എം. രമേശൻ എന്നിവരെയും തിരഞ്ഞെടുത്തു.