സിപിഐ എം പ്രതിഷേധപ്രകടനത്തിനുനേരെ ആര്‍എസ്‌എസ് ബോംബേറും അക്രമവും
തലശേരി > പാനൂരിനടുത്ത കൈവേലിക്കലില്‍ സിപിഐ എം പ്രതിഷേധപ്രകടനത്തിനുനേരെ ആര്‍എസ്‌എസ് ബോംബേറും അക്രമവും. പ്രകടനത്തിലേക്ക് ഇരച്ചുകയറിയുള്ള മിന്നലാക്രമണത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന സ്ത്രീകളും സിപിഐ എം നേതാക്കളും ഉള്‍പ്പെടെ പത്തോളംപേര്‍ക്ക് പരിക്കേറ്റു.
സിപിഐ എം പുത്തൂര്‍ ലോക്കല്‍കമ്മിറ്റി അംഗം ഇ എം അശോകന്‍ (57), കുനുമ്മല്‍ബ്രാഞ്ച് സെക്രട്ടറി ഭാസ്കരന്‍ (47), ലോക്കല്‍കമ്മിറ്റി അംഗം പി പി സിന്ധു (36), ഡിവൈഎഫ്‌ഐ പാനൂര്‍ ബ്ളോക്ക് വൈസ്പ്രസിഡന്റ് കെ പി ലജിഷ, മഹിളല അസോസിയേഷന്‍ പ്രവര്‍ത്തക കുണ്ടത്തില്‍ ശാന്ത, എസ്‌എഫ്‌ഐ പ്രവര്‍ത്തക നന്ദന (13), പാര്‍ടി പ്രവര്‍ത്തകരായ കൈവേലിക്കലിലെ അമ്ബുവിന്റെപറമ്ബത്ത് ചന്ദ്രന്‍ (50), കാട്ടീന്റവിട ബാലന്‍ (60), കാട്ടീന്റവിട മോഹനന്‍ (45) എന്നിവരെ തലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിപിഐ എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം എന്‍ അനില്‍കുമാര്‍, പുത്തൂര്‍ ലോക്കല്‍ സെക്രട്ടറി പ്രജീഷ ്പൊന്നത്ത് എന്നിവര്‍ക്ക് ബോംബിന്റെ ചീളുതെറിച്ച് പരിക്കേറ്റു. പാനൂര്‍ സിഐ എം കെ സജീവനും ആര്‍എസ്‌എസ് അക്രമത്തിനിരയായി. തടയാന്‍ ശ്രമിച്ചപ്പോഴാണ് ഇദ്ദേഹം ആക്രമിക്കപ്പെട്ടത്. സിപിഐ എം പാനൂര്‍ ഏരിയാസമ്മേളനത്തിന്റെ ഭാഗമായി കൈവേലിക്കലില്‍ നിര്‍മിച്ച സംഘാടകസമിതി ഓഫീസും പാനൂരിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളും ജനരക്ഷായാത്രക്കിടെ ബിജെപിക്കാര്‍ തകര്‍ത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനുനേരെയാണ് അക്രമം.
മീത്തലെ കൈവേലിക്കല്‍ ഫ്രണ്ട്സ് വായനശാല പരിസരത്തുനിന്നാരംഭിച്ച പ്രകടനം ആറോടെ കൈവേലിക്കലില്‍ എത്തിയപ്പോഴാണ് പൊടുന്നനെ ജാഥക്കുനേരെ ബോംബേറും അക്രമവും തുടങ്ങിയത്. അമ്ബതോളംവരുന്ന ആര്‍എസ്‌എസ്സുകാര്‍ വാളും ഇരുമ്ബുവടിയുമായി ജാഥയിലേക്ക് ഇരച്ചുകയറി കടന്നാക്രമിക്കുകയായിരുന്നു. ആറ് ബോംബുകൾ പ്രകടനത്തിനുനേരെ എറിഞ്ഞു. ബോംബിന്റെ ചീളുതെറിച്ചാണ് മിക്ക സ്ത്രീകള്‍ക്കും പരിക്കേറ്റത്. ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ക്ക് മുഖത്തും കൈകാലുകള്‍ക്കുമാണ് പരിക്ക്. പ്രവര്‍ത്തകരെ കൂട്ടക്കശാപ്പ്ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ ആസൂത്രിത അക്രമമാണ് നടന്നത്. രണ്ടുദിവസമായി പാനൂര്‍, തലശേരി മേഖലയിലുണ്ടായ അക്രമത്തിലും ബോംബേറിലും ഏഴുപേര്‍ക്ക് പരിക്കേറ്റിരുന്നു.