മൽസ്യ പരിശോധന: സർക്കാർ സ്വീകരിക്കുന്ന കർശന നടപടി പരമ്പരാഗത മത്സ്യതൊഴിലാളികൾ സ്വാഗതം ചെയ്തു
കൊയിലാണ്ടി: മൽസ്യത്തിൽ ഫോർമാലിൻ ചേർത്ത് വില്പന നടത്തുന്നതിനെതിരെ സർക്കാർ സ്വീകരിക്കുന്ന കർശന നടപടി പരമ്പരാഗത മത്സ്യതൊഴിലാളികൾ സ്വാഗതം ചെയ്തു. ഇത് കാരണം മത്സ്യതൊഴിലാളികൾ പിടിക്കുന്ന മത്സ്യങ്ങളെയും സംശയത്തോടെയാണ് ജനങ്ങൾ നോക്കി കാണുന്നത്.
ഗുജറാത്ത്, കർണ്ണാടക, തമിഴ്‌നാട്, വിജയവാഡ, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വരുന്ന മത്സ്യങ്ങളിലാണ് മനുഷ്യരെ മാരക രോഗികളാക്കുന്ന ഫോർമാലിൻ അളവിൽ കൂടുതൽ ചേർക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ടൺ കണക്കിന് മത്സ്യമാണ് പിടികൂടിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന മത്സ്യങ്ങളിലാണ് ഫോർമാലിൻ ചേർത്ത് വരുന്നത്. കുത്തക മുതലാളിമാരാണ് ഇതിനു പിന്നിലെന്നാണ് പരമ്പരാഗത മൽസ്യതൊഴിലാളികൾ പറയുന്നത്.
കുറഞ്ഞ വിലയ്ക്ക് മത്സ്യം വാങ്ങി ഫോർമാലിൻ ചേർത്ത് മാസങ്ങളോളം സൂക്ഷിച്ച ശേഷം ഡിമാൻറ് ഉള്ളപ്പോഴാണ് ഇത്തരത്തിൽ ഇതര സംസ്ഥാനത്തു നിന്നും മൽസ്യം എത്തുന്നത്. 50, ഉം, 60 ഉം കിലോ വിലയുള്ളപ്പോൾ വാങ്ങി സ്റ്റോർ ചെയ്യുകയാണ് പതിവ്. കേരള തീരത്ത് മത്സ്യക്ഷാമം രൂക്ഷമാണ് ഇത് മുതലെടുത്താണ് പുറത്ത് നിന്ന് മത്സ്യങ്ങൾ വരുന്നത്. 50ഉം 60 ഉം രുപയ്ക്ക് വാങ്ങിയ മൽസ്യത്തിന് ഇവിടെയെത്തുമ്പോൾ 300 ഉം 400, ഉം, 500 ഉം രൂപയാണ് ഈടാക്കുന്നത്.
മാരകമായ ഫോർമാലിൻ ചേർത്ത വിഷ മൽസ്യമാണ് വിപണിയിൽ വിൽക്കുന്നത് എന്ന വിവരം അറിഞ്ഞതോടെ പലരും മത്സ്യം കഴിക്കുന്നത് തന്നെ പാടെ നിർത്തിയിരിക്കുകയാണ്. സർക്കാറിന്റെ ശക്തമായ നടപടിയെ പരമ്പരാഗത മൽസ്യതൊഴിലാളികൾ സ്വാഗതം ചെയ്തിരിക്കുകയാണ്.