മേപ്പയ്യൂരിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത് മഹാ ശിലായുഗത്തിലെ ശവക്കല്ലറ
മേപ്പയ്യൂര്‍: അരിക്കുളം ഗ്രാമപഞ്ചായത്തിലെ കാരയാട് കാളിയത്ത് മുക്ക് എന്ന സ്ഥലത്ത് ഉമ്മിണിയത്ത് മീത്തൽ പറമ്പിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത് ശവക്കല്ലറയാണെന്ന് പുരാവസ്തു വകുപ്പ് ജില്ല ഓഫീസറും പഴശ്ശിരാജ മ്യൂസിയം ഓഫീസറുമായ കെ. കൃഷ്ണരാജ് പറഞ്ഞു. മലബാറില്‍ മാത്രം കാണപ്പെടുന്ന ചെങ്കല്‍ ഗുഹയാണിത്. ഇതില്‍ രണ്ട് അറകളാണുള്ളത്. മൃതദേഹത്തിൻ്റെ അസ്തിയും ചാരവുമെല്ലാം സൂക്ഷിച്ചുവെക്കുന്ന അറയാണ്. പുനര്ജന്മമുണ്ടാവുമെന്ന വിശ്വാസത്തിൻ്റെ പേരിലാണ് അക്കാലത്തെ പാത്രങ്ങള്‍ ഉള്‍പ്പെടെ ഉള്ളവ അറയില്‍ വെക്കുന്നത്.
വിവരങ്ങള്‍ സംസ്ഥാന പുരാവസ്തു കേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ട്. ഇവരുടെ ഉത്തരവ് ലഭിച്ച ശേഷം വ്യാഴാഴ്ച കൂടുതല്‍ പരിശോധന നടത്തും. ഗുഹക്ക് ഏകദേശം 2000ത്തിലധികം വര്‍ഷം പഴക്കമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ശാസ്ത്രീയ പരിശോധന വേണം. ഗുഹയില്‍നിന്ന് കണ്ടെത്തിയ മണ്‍പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കോഴിക്കോട് പഴശ്ശിരാജ മ്യൂസിയത്തിലേക്ക് മാറ്റി.