ബെക്കർ കൊയിലാണ്ടിയുടെ 24 മണിക്കൂർ മാരത്തോൺ ക്ലാസ് ശ്രദ്ധേയമായി
കൊയിലാണ്ടി: തുടർച്ചയായി 24 മണിക്കൂർ നോൺ സ്‌റ്റോപ്പ് ക്ലാസ് നടത്തി ബെക്കർ കൊയിലാണ്ടി ശ്രദ്ധേയനായി. മത്സര പരിശീലനത്തിൽ കേരളത്തിലെ ആദ്യ സംരഭത്തിനാണ് ഇതോടെ തുടക്കം കുറിച്ചത്. ഞായറാഴ്ച കാലത്ത് 8 മണിക്ക് ആരംഭിച്ച് തിങ്കളാഴ്ച കാലത്ത് 8 മണിക്കാണ് മാരത്തോൺ ക്ലാസ് പര്യവസാനിച്ചത്.
മുൻ രാഷ്ട്രപതി ഡോ: എ. പി. ജെ. അബ്ദുൾകലാമിനുള്ള സമർപ്പണമായാണ് മാരത്തോൺ ക്ലാസ്സ് സംഘടിപ്പിച്ചത്. ഓരോ 3 മണിക്കൂർ കൂടുമ്പോൾ 15 മിനിറ്റും, 6 മണിക്കൂർ കൂടുമ്പോൾ 30 മിനിറ്റും ബ്രേക്ക് നൽകിയാണ് ക്ലാസ്സിന് നേതൃത്വം നൽകിയത്. വിവിധ ജില്ലകളിൽ 1200ൽപരം ക്ലാസ്സുകൾക്ക് നേതൃത്വം കൊടുത്തിട്ടുളള ബെക്കർ വിദ്യാഭ്യാസ മേഖലയിലെ മികച്ച സേവനങ്ങൾക്ക് സംസ്ഥാനതലത്തിൽ നിരവധി പുരസ്‌ക്കാരങ്ങൾ നേടിയിട്ടുണ്ട്.
പരിപാടിയിൽ കൊയിലാണ്ടി എം.എൽ.എ. കെ. ദാസൻ, നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ, കൗൺസിലർമാരായ വി.പി ഇബ്രാഹിംകുട്ടി, സിബിൻ എന്നിവരും, എ. അസീസ്, സുശീൽ കുന്നുമ്മൽ എന്നിവരും പങ്കെടുത്തു.
നിരവധി പുസ്തകങ്ങളുടെ കർത്താവുകൂടിയായ ബെക്കർ സർക്കാർ സർവ്വീസിൽനിന്ന് ലീവെടുത്ത് ട്രെയ്‌നിങ്ങ് രംഗത്ത് സജീവമായി ഇടപെട്ട്‌കൊണ്ടിരിക്കുകയാണ്. അടുത്ത ഘട്ടത്തിൽ ഡിസംബർ 9, 10 തീയ്യതികളിലായി കൊയിലാണ്ടിയിൽവെച്ച് 48 മണിക്കൂർ തുടർച്ചയായുളള ക്ലാസെടുക്കാനുളള ഒരുക്കത്തിലാണ്.
ചടങ്ങിൽ കരുവാരി പുതിയകത്ത് കുടുംബം നൽകുന്ന ഉപഹാരം ബെക്കർ കൊയിലാണ്ടിക്ക് നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ കൈമാറി.