KOYILANDY DIARY.COM

The Perfect News Portal

ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം

മുംബൈ:  പീഡനപരാതിയില്‍ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ജാമ്യം. മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ബിഹാര്‍ സ്വദേശിനിയായ യുവതിയാണ് ബിനോയ് കോടിയേരിക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. ജൂണ്‍ 21 ന് പ്രാഥമികവാദം പൂര്‍ത്തിയായ ജാമ്യേപേക്ഷ 24ന് വിധി പറയാനായി മാറ്റിയിരുന്നു. ജഡ്ജി അവധിയായതിനെ തുടര്‍ന്ന് ഹര്‍ജി 28 ന് പരിഗണിച്ചു. എന്നാല്‍ പരാതിക്കാരിക്ക് രേഖകള്‍ സമര്‍പ്പിക്കാനും വാദിക്കാനും കോടതി അവസരം നല്‍കിയതോടെ നടപടികള്‍ നീളുകയായിരുന്നു. പരാതിക്കാരി കോടതിയില്‍ സമര്‍പ്പിച്ച രേഖകളെ സംബന്ധിച്ച്‌ ബിനോയിയുടെ അഭിഭാഷകന്‍ അശോക് ഗുപ്തയുടെ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു.

ഡിഎന്‍എ പരിശോധന വേണമെന്ന യുവതിയുടെ ആവശ്യം തള്ളിയ ബിനോയിയുടെ അഭിഭാഷകന്‍ വിവാഹം നടന്നു എന്നു കാണിക്കുന്ന നോട്ടറി രേഖ വ്യാജമായി തയാറാക്കിയതാണെന്നും വാദിച്ചു. കോടിയേരി ബാലകൃഷ്ണന് കേസുമായി ബന്ധമില്ലെന്നും ബിനോയിയുടെ അഛന്‍ മുന്‍ മന്ത്രിയാണെന്നത് പരിഗണിക്കേണ്ടതില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. യുവതിക്കു വേറെയും ബന്ധങ്ങളുണ്ടെന്നു ബിനോയി കോടതിയില്‍ ആരോപിച്ചു. ഇതിന്റെ തെളിവായി ചിത്രങ്ങളും ഹാജരാക്കി.

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്‌ തെളിവുകള്‍ നശിപ്പിക്കുന്നതിനുള്ള സാധ്യതയും ആദ്യ വിവാഹം മറച്ചുവെച്ചാണ് ബിനോയ് വഞ്ചിച്ചതെന്നാണ് യുവതിയുടെ അഭിഭാഷകന്‍ ഉയര്‍ത്തിയ മറുവാദം. കുട്ടിയുടെ അച്ഛന്‍ ബിനോയ് ആണെന്നതിന് തെളിവ് പാസ്പോര്‍ട്ടാണെന്നും യുവതിയുടെ പാസ്പോര്‍ട്ടിലും ഭര്‍ത്താവിന്റെ പേര് ബിനോയ് എന്നാണെന്നും യുവതി കോടതിയെ അറിയിച്ചു. ആദ്യ വിവാഹം ബിനോയ് മറച്ചുവച്ചു. ബിനോയിയും അമ്മയും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും യുവതി ചൂണ്ടിക്കാട്ടി. ഡാന്‍സ് ബാറില്‍ ജോലിക്കാരിയായിരുന്ന ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ബിനോയ്ക്കെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ 8 വയസ്സുള്ള കുട്ടിയുണ്ടെന്നും പരാതിയില്‍ പറയുന്നു. 2018ലാണ് ബിനോയ് വിവാഹതിനാണെന്ന കാര്യം അറിയുന്നതെന്നും അവര്‍ ആരോപിക്കുന്നു. കഴിഞ്ഞ മാസം 13 നാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *