പരീക്ഷാ ഭവനിൽ ഫീസടക്കാൻ സൗകര്യമില്ലാതെ വിദ്യാർത്ഥികൾ വലയുന്നു: കേരള വിദ്യാർത്ഥി ജനത
കൊയിലാണ്ടി: കാലിക്കറ്റ് സർവ്വകലാശാല പരീക്ഷാ ഭവനിൽ ഫീസടക്കാൻ സൗകര്യമില്ലാതെ വിദ്യാർത്ഥികൾ വലയുന്നു. വിവിധ സർട്ടിഫിക്കറ്റുകൾക്ക് സർവകലാശാലയിലെ പരീക്ഷാ ഭവനിലെത്തുന്ന വിദ്യാർഥികൾക്ക് ഫീസടക്കാൻ ചെലാൻ കൗണ്ടർ സൗകര്യങ്ങളില്ലാതെ ഏറെ പ്രയാസത്തിലാണ്. പരീക്ഷ ഭവനിലെത്തുന്ന വിദ്യാർത്ഥികൾക്ക് ഫീസടക്കണമെങ്കിൽ സർവകലാശാല മുഖ്യകവാടത്തിനു എതിർവശത്തുള്ള ടാഗോർ നികേതൻ കെട്ടിടത്തിലെത്തണം. ഇവിടെയെത്തി ഫീസടക്കുന്നവർ വിരളമാണ്.
യൂണിവേഴ്സിറ്റി എൻക്വയറി വിഭാഗവും ടാഗോർ നികേതൻ കെട്ടിടത്തിലാണ്. ഇവിടെ നിന്ന് ഫീസടക്കാൻ നിർദ്ദേശിക്കപ്പെടുന്ന തുകയ്ക്ക് വ്യത്യസ്തമായിട്ടാണ് പരീക്ഷാഭവനിലെ വിവിധ സെക്ഷനുകളിൽ നിന്ന് ആവശ്യപ്പെടുന്നത്. തുടർന്ന് പരീക്ഷാഭവനിൽ നിന്ന് അരകിലോമീറ്റർ അകലെയുള്ള ടാഗോർ നികേതൻ കെട്ടിടത്തിലെത്തി ചെലാൻ കൗണ്ടറിൽ ഫീസ് അടക്കേണ്ട ഗതികേടിലാണ്.ഇത് വിദ്യാർത്ഥികൾക്ക് ഏറെ പ്രായാസമുണ്ടാക്കുന്നു.നിലവിൽ പരീക്ഷാഭവനിലുള്ള പ്രൈവറ്റ് ചെലാൻ കൗണ്ടറിൽ കമ്മീഷൻ നൽകി മണിക്കൂറുകളോളം കാത്ത് നിന്നാലാണ് വിദ്യാർത്ഥികൾക്ക് ഫീസടക്കാനാവുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സാമൂഹ്യ അകലം പോലും പാലിക്കാതെയാണ് പ്രൈവറ്റ് ഓൺ ലൈൻ കേന്ദ്രത്തിൽ ഫീസടക്കാൻ വിദ്യാർഥികൾ ക്യൂ നിൽക്കുന്നതെന്ന് ആക്ഷേപവും മുയർന്നിട്ടുണ്ട്. ഫീസടക്കാൻ വിദ്യാത്ഥികൾക്ക് പരീക്ഷാ ഭവനിൽ സൗകര്യങ്ങളൊരുക്കാതെ അനങ്ങാപാറനയം സ്വീകരിക്കുന്ന അധികൃതർക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇവിടങ്ങളിൽ സർവ്വകലാശാല നേരിട്ട് ചെലാൻ കൗണ്ടർ തുറക്കാതെ സ്വകാര്യ വ്യക്തികൾക്ക് ഓൺലൈൻ ചെലാൻ കൗണ്ടർ തുറന്ന് കമ്മീഷൻ വ്യവസ്ഥയിൽ ഫീസടക്കാനുള്ള സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ലാഭം കൊയ്യുന്നതിനുമുളള വഴിയും അധികൃതർ ഒരുക്കുന്നു.
ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർന്നിട്ടുണ്ട്.ടാഗോർ നികേതൻ കെട്ടിടത്തിലെ ചലാൻ കൗണ്ടറിൽ ഇവിടെയുള്ള രണ്ട് കൗണ്ടറുകളെങ്കിലും പരീക്ഷാ ഭവനിൽ ഫീസടക്കാനുള്ള സൗകര്യത്തിന് മാറ്റി സ്ഥാപിക്കണമെന്ന് കേരള വിദ്യാർത്ഥി ജനതാ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഹരിദേവ് എസ്.വി ജില്ലാ ജനറൽ സെക്രട്ടറി അരുൺ നമ്പിയാട്ടിൽ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു