നഴ്സുമാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പിലെത്തിച്ചത് മുഖ്യമന്ത്രിയുടെ സമരങ്ങളോടുള്ള സമീപനം
തിരുവനന്തപുരം: കേരള സംസ്ഥാനം രൂപംകൊണ്ട കാലം മുതൽ ഇന്നത്തെ നിലയിലുള്ള സാമൂഹ്യ മാറ്റങ്ങൾ ഉണ്ടാക്കിയെടുത്തതും രാജ്യത്തിന് ബദൽ മാതൃകയിലുള്ള സംസ്ഥാനമായി മാറിയതും സമരങ്ങൾകൊണ്ട് മാത്രമാണെന്ന് കൃത്യമായറിയുന്ന സമര പോരാളിയുടെ നിശ്ചയദാർഢ്യമായിരുന്നു മുഖ്യമന്ത്രി പരിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് നടന്ന നേഴ്‌സ്മാരുടെ സമരം ഒത്തുതീർപ്പിലേക്കെത്തിച്ചത്.
നഴ്സുമാര്‍ ഉയര്‍ത്തിയ ആവശ്യത്തോട് ആദ്യം മുതലെ അനുഭാവപൂര്‍വ്വമായ സമീപനം സ്വീകരിച്ച മുഖ്യമന്ത്രി ആദ്യ ഘട്ടത്തില്‍ തന്നെ സമരം തീര്‍ക്കാന്‍ ഇടപെട്ടിരുന്നു. ഒടുവില്‍ സമരം അവസാനിപ്പിക്കുന്നുവെന്ന് സംഘടന പ്രതിനിധികള്‍ പ്രഖ്യാപിച്ചപ്പോള്‍ അവരുടെ മുഖത്ത് കണ്ട ആശ്വാസത്തിന്റെ പുഞ്ചിരി പിണറായി സര്‍ക്കാരിലുള്ള വിശ്വാസത്തിന്റേതു കൂടിയായിരുന്നു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സമരം നടത്തിയ നഴ്സുമാര്‍ ഉയര്‍ത്തിക്കാട്ടിയ ആവശ്യങ്ങള്‍ അംഗീകരിച്ചതിനൊപ്പം പ്രതികാര നടപടികള്‍ പാടില്ലെന്ന മുന്നറിയിപ്പും ആശുപത്രി മാനേജ്മെന്റുകള്‍ക്ക് നല്‍കിയിട്ടുണ്ട്. എല്ലാം ശരിയാക്കുമെന്ന മുദ്രാവാക്യത്തിലെ തിളങ്ങുന്ന ഏടാണ് ആതുരസേവനമേഖലയിലെ മാലാഖമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിലൂടെ പിണറായി സര്‍ക്കാര്‍ നേടിയെടുത്തത്.
തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി തന്നെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചിട്ടുണ്ട്.
പോസ്റ്റിന്റെ പൂര്‍ണരൂപം
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നടത്തി വന്ന സമരം ഒത്തു തീര്‍പ്പില്‍ എത്തിക്കാന്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി. എല്ലാവരും അംഗീകരിക്കുന്ന തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞു.
അമ്ബതു കിടക്കകള്‍ വരെയുള്ള സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്സുമാരുടെ ശമ്പളം ഇരുപതിനായിരം രൂപയായി കേരളത്തില്‍ നടപ്പാക്കാന്‍ ധാരണയായി. അമ്പതിനു മുകളില്‍ കിടക്കകളുള്ള ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക സമിതിയെ നിയോഗിക്കും.
നഴ്സിംഗ് ട്രെയിനിമാരുടെ സ്റ്റൈപ്പന്റ് കാലാനുസൃതമായി വര്‍ധിപ്പിക്കും. അതും ട്രെയിനിങ് പിരിയഡ് സംബന്ധിച്ച കാര്യവും ഈ സമിതി പരിഗണിച്ചു നിര്‍ദേശം നല്‍കും. സമിതി ഒരു മാസത്തിനകം റിപ്പോര്‍ട് സമര്‍പ്പിക്കും.