ക്രൈസ്തവ മാനേജ്‌മെന്റെുകൾ വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭാഗമായി മാറിയെന്ന് മുഖ്യമന്ത്രി
കോഴിക്കോട്: ക്രൈസ്തവ മാനേജ്മെന്റുകളും വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭാഗമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നല്ലൊരു ശതമാനം സ്ഥാപനങ്ങളും ലാഭക്കണ്ണുകളോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും യഥാര്‍ഥത്തില്‍ ഇത് കൃത്യമായ അഴിമതിയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ കച്ചവടമെന്ന പ്രവണത പല ക്രൈസ്തവ മാനേജ്മെന്റുകളെയും സ്വാധീനിക്കുന്ന നിലയിലാണ്. അപൂര്‍വ്വം പേര്‍ മാത്രമാണ് ഒഴിഞ്ഞുനില്‍ക്കുന്നത്. അബ്കാരി ബിസിനസ് നടത്തുന്നവര്‍ വരെ ലാഭം കൊയ്യാന്‍ കോളജുകള്‍ തുടങ്ങിയെന്നും ഇവര്‍ ലേലം വിളിച്ച് നിയമനങ്ങള്‍ നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഇത്തരക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് പരാതിപ്പെടാന്‍ ആരും തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സ്വാശ്രയ മേഖലയില്‍ നടക്കുന്ന അഴിമതിയും കൊളളയും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.