കൊയിലാണ്ടി D കാറ്റഗറിയിൽ ടി.പി.ആർ. വീണ്ടും കൂടി 16.5 ശതമാനം
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ കോവിഡ് വ്യാപനം രൂക്ഷമായി. ടി.പി.ആർ. നിരക്ക് കൂടി 16.5 ശതമായി. ഇതൊടെ സി. കാറ്റഗറിയിലുണ്ടായിരുന്ന കൊയിലാണ്ടി ഡി കാറ്റഗറിയിലെക്ക് മാറും, 15 ശതമാനത്തിൽ അധികമായാലാണ് ഡി. കാറ്റഗറിയിൽ ആവുക. ഇതൊടെ ട്രിപ്പിൾ കണ്ടയ്മെമെൻ്റ് സോണിലായിരിക്കും കൊയിലാണ്ടി നഗരസഭ. ആഴ്ചയിൽ ഒരു ദിവസം മാത്രമേ ഇനി തുറക്കാൻ കഴിയുകയുള്ളൂ. സംസ്ഥാന സർക്കാറിൻ്റെ പുതിയ തീരുമാനപ്രകാരം ബുധനാഴ്ച കൊയിലാണ്ടിയിൽ മുഴുവൻ കടകളും തുറക്കാൻ കഴിയുമെന്ന ആശ്വാസത്തിലിരുന്ന വ്യാപാരികൾ ഇതൊടെ ധർമ്മസങ്കടത്തിലായിരിക്കുകയാണ്.
നഗരസഭയിൽ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 1552 ടെസ്റ്റുകൾ നടത്തിയതിൽ 256 പോസിറ്റീവ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്ത്. ഇങ്ങിനെയാണെങ്കിൽ വെള്ളിയാഴ്ച മാത്രമെ കട തുറക്കാൻ സാധിക്കുകയുള്ളൂ എന്നാണ് മനസിലാക്കുന്നത്. ഈ ഒരു ദിവസം ഏതാണെന്ന് ഇനിയും വ്യക്തത വരാനുണ്ട്. ടി.പി.ആർ. നിരക്കിലെ അശാസ്ത്രീയമായ രീതിക്കെതിരെ വ്യാപാരികൾ പ്രക്ഷോഭത്തിലാണ്. ഇതെ തുടർന്നാണ് സർക്കാർ സി. കാറ്റഗറിയിലുള്ളവർക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ കട തുറക്കാൻ അനുമതി നൽകിയത്.
നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടതാണ് കൊയിലാണ്ടിയിൽ ഇത്രയേറെ രൂക്ഷമായ അവസ്ഥയിലേക്ക് എത്തിച്ചിട്ടുള്ളത്. ബസ്സ്, ഓട്ടോറിക്ഷ, ബാങ്കിംഗ് മേഖല, മത്സ്യ മാർക്കറ്റ് മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ ഭയാനകമായരീതിയിൽ നിയന്ത്രണങ്ങളിൽ ഉണ്ടായ ലംഘനം തടയുന്നതിന് അധികൃതർക്ക് കഴിയാതെ പോയതാണ് ഇത്രയേറെ പ്രതിസന്ധിയിലാക്കിയിട്ടുള്ളതെന്ന് പൊതു വിലയിരുത്തൽ. ഒരു വിഭാഗം ആളുകൾ നിയന്ത്രണങ്ങളോട് പൂർണ്ണമായി സഹകരിക്കുമ്പോൾ മറു വിഭാഗം ഇക്കാര്യത്തിൽ കാണിക്കുന്ന നിസ്സഹകരണവും ലംഘനവും രോഗവ്യാപന തോത് വർദ്ധിപ്പിക്കുന്നതിന് കാരണമായി. ഇതോടെ ഇപ്പോൾ മുഴുവൻ ജനവിഭാഗങ്ങളും ഭീതിയിലായിരിക്കുകയാണ്.