KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിലെ വൈദ്യുതി മുടക്കം; പരിഹാരമെന്ത്‌?

കൊയിലാണ്ടി: നഗരത്തിലും പരിസരപ്രദേശങ്ങളിലും അനുഭവപ്പെടുന്ന വൈദ്യുതി മുടക്കത്തിന് പരിഹാരം കാണാന്‍ നടപടിയില്ല. നഗരപരിധിയില്‍ സബ്ബ്‌സ്റ്റേഷന്‍ സ്ഥാപിച്ചാല്‍ പ്രതിസന്ധി മറികടക്കാനാകും. കന്നൂര് 11 കെ.വി സബ്ബ്‌സ്റ്റേഷനില്‍ നിന്നും എച്ച്.ടി.ഫീഡര്‍ മുഖേനയാണ് ചിങ്ങപുരം, ചെങ്ങോട്ടുകാവ്, കൊയിലാണ്ടി, നന്തി 11 കെ.വി.ഫീഡറുകളിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്നത്. ഈ നാല് 110 കെ.വി. ഫീഡറുകളും സമാന്തരമായി 3.1 കി.മീറ്റര്‍ ഒരുമിച്ച് ഒരു പോസ്റ്റില്‍ കൂടിയാണ് കടന്നുപോകുന്നത്. ഇതില്‍ ഏതെങ്കിലും ഒന്നിന്റെതകരാര്‍ പരിഹരിക്കുന്നതിനോ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനോ സുരക്ഷയെക്കരുതി നാല് ഫീഡറുകളും ഒരുമിച്ച് ഓഫാക്കുകയാണ് ചെയ്യുന്നത്. ഇത് കാരണം ഏതെങ്കിലും ഒരുഫീഡറില്‍ പ്രവൃത്തിനടക്കുമ്പോള്‍ മറ്റ് മൂന്ന് ഫീഡറുകളും ഓഫാക്കേണ്ടി വരും. അപ്പോള്‍ ഏതുസമയവും വൈദ്യുതി മുടക്കമായിരിക്കും ഫലം. മാത്രവുമല്ല ഈ ഫീഡറുകള്‍ നാലിലധികം സെക്ഷനുകളില്‍ കൂടിയാണ് കടന്നു പോകുന്നത്. ഒരു ഫീഡറിന്റെ തകരാര്‍ പരിഹരിക്കുന്നതിന് നാലിലധികം സെക്ഷനുകളുടെ സംയോജിത പ്രവര്‍ത്തനം ആവശ്യമായി വരുന്നുണ്ട്.നാലില്‍ ഒരു ഫീഡര്‍ ഓവര്‍ഹെഡ് ലൈനായി നിലനിര്‍ത്തി ബാക്കി സമാന്തരമായി വരുന്ന സ്ഥലങ്ങളില്‍ ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കുകയാണെങ്കില്‍ വൈദ്യുതി തടസ്സം കുറയ്ക്കുവാന്‍ സാധിക്കും. അതിനായി 4.6 കി. മീറ്റര്‍ നീളത്തില്‍ 11.കെ.വി.എച്ച്.ടി കേബിളുകള്‍ വലിക്കുകയാണ് വേണ്ടത്.

നഗരത്തില്‍ 50 സെന്റ് സ്ഥലം കണ്ടെത്തിയാല്‍ സബ്ബ്‌സ്റ്റേഷന്‍ സ്ഥാപിക്കാവുന്നതാണ്. പാവങ്ങാട്, മേലടി സബ്‌സ്റ്റേഷനുകളില്‍ നിന്ന് അടിയന്തിരആവശ്യങ്ങള്‍ക്കായുള്ള രണ്ട് ലൈനുകള്‍ നഗരത്തിന്റെ തെക്കും വടക്കുമായി എത്തിച്ചാല്‍ അത്യാവശ്യഘട്ടങ്ങളില്‍ ഇവിടെ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചും നഗരത്തെ ഇരുട്ടില്‍ നിന്ന് രക്ഷിക്കാന്‍ കഴിയും. നന്തി, ചെങ്ങോട്ടുകാവ്, ചിങ്ങപുരം, ചെങ്ങോട്ടുകാവ് എന്നീ നാല് ഫീഡറുകള്‍ക്ക് കീഴില്‍ ചെറുതും വലുതുമായ ഒട്ടേറെ വ്യവസായ സ്ഥാപനങ്ങള്‍, എണ്ണായിരത്തോളം വ്യാപാര സ്ഥാപനങ്ങള്‍, കൊയിലാണ്ടി നഗരസഭ, മിനി സിവില്‍ സ്റ്റേഷന്‍, താലൂക്കാസ്​പത്രി, കോടതികള്‍, റെയില്‍വേ സ്റ്റേഷന്‍, ടെലിഫോണ്‍ എക്‌സ്‌ചേയ്ഞ്ച്, ബാങ്കുകള്‍, ആര്‍.ടി.ഒ ഓഫീസ്, ട്രഷറിഎന്നിവയെല്ലാമുണ്ട്. വൈദ്യുതി മുടക്കം ഒട്ടെറെ ഉപഭോക്താക്കളെയാണ് കഷ്ടത്തിലാക്കുന്നത്.

Share news