കണ്ണ് ശസ്ത്രക്രിയക്ക് വിധേയനായ കുഞ്ഞ് മരിച്ചു
കോഴിക്കോട്: കോംട്രസ്റ്റ് കണ്ണാശുപത്രിയില്‍ നിന്ന് ശസ്ത്രക്രിയക്ക് അനസ്തേഷ്യ നല്കിയ കുഞ്ഞ് മരിച്ചു. മലപ്പുറം ചേളാരി പൂതേരിപ്പറമ്പില്‍ രാജേഷിൻ്റെയും ആതിരയുടെയും മകന് അനയ് (മൂന്ന്) ആണ് മരിച്ചത്. ഞായറാഴ്ച കളിച്ചുകൊണ്ടിരിക്കെ കണ്ണിന് ചീള് കയറിയതിനെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.
തിങ്കളാഴ്ച രാവിലെയായിരുന്നു രക്ഷിതാക്കള്‍ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയില്‍ എത്തിയത്. കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഉടന്‍ ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഉച്ചക്ക് 12 ഓടെ കുട്ടിയെ കൊണ്ടുപോയി കുട്ടിക്ക് അനസ്തേഷ്യ നല്‍കിയതോടെ ചുണ്ട് നീലിച്ച് കോടുകയും ശരീരത്തില്‍ ഓക്സിജൻ്റെ അളവ് കുറയുകയുമായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
എന്നാല്‍ കുട്ടിക്ക് എന്ത് സംഭവിച്ചുവെന്ന് അറിയിക്കാതെ ഗുരുതരമാണ് എന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ നേരിട്ട് മിംസ് ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയെന്നും ബന്ധുക്കള്‍ പറയുന്നു. ഉച്ചക്ക് ഒരുമണിയോടെയാണ് മിംസിലേക്ക് മാറ്റിയത്. കോംട്രസ്റ്റില്‍ നിന്ന് മിംസില്‍ എത്തുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് ചൊവ്വാഴ്ച പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
കുഞ്ഞിൻ്റെ മൃതദേഹവുമായി പ്രതിഷേധിച്ചു
കോഴിക്കോട്: അനസ്തേഷ്യ കൊടുത്തതിലെ പിഴവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും കോംട്രസ്റ്റ് ആശുപത്രിക്ക് മുമ്പില്‍ കുഞ്ഞിൻ്റെ മൃതദേഹവുമായി പ്രതിഷേധിച്ചു. വിലാപ യാത്രപോലെ ആംബുലന്‍സില്‍ മൃതദേഹവുമായി എത്തിയ ബന്ധുക്കള്‍ ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ബന്ധുക്കളുടെ ആവശ്യം അംഗീകരിച്ച പൊലീസ് ആശുപത്രിക്ക് മേല്‍ നരഹത്യക്കുറ്റം ചുമത്തുമെന്ന് ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ പരിഞ്ഞു.