KOYILANDY DIARY

The Perfect News Portal

ഓഖി ബാധിതരുടെ കടങ്ങള്‍ സര്‍ക്കാര്‍ എഴുതിത്തള്ളണമെന്ന് കെസിബിസി

തിരുവനന്തപുരം: മുഴുവന്‍ ഓഖി ബാധിതരുടെയും കടങ്ങള്‍ സര്‍ക്കാര്‍ എഴുതിത്തള്ളണമെന്ന് കെസിബിസി. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജിന് പുറമെയാണ് കെസിബിസിയുടെ ആവശ്യം. ദുരന്തങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ യഥാസമയം നല്‍കണമെന്നും കെസിബിസി സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.

ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഇരുപത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് തത്തുല്യമായ തുകയും നല്‍കുന്ന പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് മതിയാവില്ലെന്ന നിലപാടാണ് കെസിബിസിയുടേത്.

ഓഖി ബാധിതരായ മുഴുവന്‍ മത്സ്യതൊഴിലാളികളുടെയും കടം എഴുതിത്തള്ളണം.മത്സ്യബന്ധന ഉപകരണങ്ങളും, ബോട്ടുകളും നഷ്ടമായവര്‍ക്കുകൂടി മുഴുവന്‍ നഷ്ടപരിഹാരം ലഭ്യമാക്കണം.വീടുകള്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പുവരുത്തണം.ന്യായമായ ഈ ആവശ്യങ്ങള്‍ അംഗീകരിക്കാനുള്ള ധാര്‍മ്മിക ബാധ്യത സര്‍ക്കാരിനുണ്ടെന്ന് കെസിബിസി സര്‍ക്കുലറില്‍ ഓര്‍മ്മപ്പെടുത്തുന്നു.

Advertisements

ദുരന്തത്തെ കുറിച്ച്‌ ജാഗ്രത നല്‍കുന്നതില്‍ സര്‍ക്കാരിന് പാളിച്ച സംഭവിച്ചുവെന്ന വിമര്‍ശം പരോക്ഷമായി ഉന്നയിച്ച്‌ മേലില്‍ ഇത്തരം ദുരന്തങ്ങളില്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്നും കെസിബിസി മുന്നറിയിപ്പ് നല്‍കുന്നു.ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ യഥാസമയം നല്‍കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. വരുന്ന ഏഴിന് പള്ളികളില്‍ വായിക്കാന്‍ നിര്‍ദ്ദേശിക്കുന്ന സര്‍ക്കുലറിലാണ് ഓഖി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട നിലപാട് കെസിബിസി കൂടുതല്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *